Asianet News MalayalamAsianet News Malayalam

പിണറായി സർക്കാരിന്റെ ദുർഭരണം, ജനം പൊറുതിമുട്ടി; 5000 കോടി നികുതി ഭാരം അടിച്ചേൽപ്പിക്കുന്നെന്നും വിഡി സതീശൻ

കടുത്ത നിലപാട് പ്രതിപക്ഷം സ്വീകരിച്ചില്ലെങ്കിൽ ജനം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുമെന്നും വിഡി സതീശൻ

VD Satheesan against Pinarayi Govt on UDF black day protest on tax hike kgn
Author
First Published Apr 1, 2023, 11:45 AM IST

കൊച്ചി : പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കി തുടങ്ങുന്നു. യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷവും പരസ്യവുമായി സർക്കാർ രംഗത്ത് ഇറങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണം. ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. ജനജീവിതം കൂടുതൽ ദുസ്സഹമാകും. നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണ്. ഇന്ന് മുതൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ജപ്തി നടപടികളുടെ പ്രവാഹമുണ്ടായി. ഈ ദിവസം തന്നെയാണ് സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുമായി സഹകരിക്കില്ല. ഇന്നലെ പാർട്ടി സെക്രട്ടറി ചോദിച്ചത് ട്രെഷറി പൂട്ടിയില്ലല്ലോയെന്നാണ്. മാസങ്ങളായി ട്രഷറിയിൽ നിന്ന് 25 ലക്ഷത്തിന്റെ മീതെയുള്ള ചെക്ക് പാസാകില്ലായിരുന്നു. പിന്നീടത് 10 ലക്ഷമായി, തുടർന്ന് അഞ്ച് ലക്ഷമായി. മാർച്ച് 29 ന് ട്രഷറി പണം കൊടുക്കാനാവാതെ പൂട്ടി.

നെൽകർഷകർക്ക് പണം കൊടുത്തില്ല, ആശ്വാസ കിരണം പെൻഷൻ കൊടുത്തില്ല, കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മുടങ്ങിക്കിടക്കുകയാണ്. സാമൂഹ്യസുരക്ഷാ പെൻഷനും കൊടുക്കാൻ വൈകി. ഇതിലും നല്ലത് ട്രഷറി പൂട്ടുന്നതാണ്. സർക്കാർ കടക്കെണിയിലായ കാര്യങ്ങൾ മറച്ചുവെച്ചാണ് മുന്നോട്ട് പോകുന്നത്. നിയോജക മണ്ഡലങ്ങളിൽ വികസന പ്രവർത്തനത്തിൽ എംഎൽഎമാർക്കും എംപിമാർക്കും പങ്കെടുക്കാം. കടുത്ത നിലപാട് പ്രതിപക്ഷം സ്വീകരിച്ചില്ലെങ്കിൽ ജനം പ്രതിപക്ഷത്തെ ചോദ്യം ചെയ്യും. 

ബ്രഹ്മപുരം തീപിടുത്തത്തിൽ കരാറുകാരനെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് കരാറുകാരനെ സഹായിക്കാനുള്ള തിരക്കഥക്കനുസരിച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. അതിനു വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഗോകുലം ഗോപാലൻ പ്രതിയായ ചിട്ടി തട്ടിപ്പ് കേസ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ച വിഷയത്തിൽ പിണറായി വിജയൻ വിശദീകരണം നൽകണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. എത്ര രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios