പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, എങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കും: വി ഡി സതീശന്‍
കോടിയേരിയുടെ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്.
തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍ എം എല്‍ എ. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വര്‍ഗീയപരമാണെന്നും ഇങ്ങനെ പച്ചക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കുന്നതെന്നും വിഡി സതീശന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്‍ കോടിയേരിക്കെതിരെ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് യു.ഡി.എഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ജമാഅത്ത് ഇസ്ലാമിയുമായി ചേർന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. (എന്റെ ഓർമ്മയിലുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിൻതുണ കൊടുത്തത് സി പി എമ്മിനായിരുന്നു )
ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്. അതായത് കോൺഗ്രസ് ജയിച്ചാൽ മുസ്ലീമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന്. ഇതുപോലെ പച്ചക്ക് വർഗ്ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്?