മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുകയാണ്. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, വിവാദ ഡയറിയിലെ പേരുകളാണ് അദ്ദേഹത്തിന്റെ മൗനത്തിന് കാരണമെന്നും വ്യാഖ്യാനങ്ങളുണ്ട്.
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറം പാണക്കാടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി. ദില്ലിയിൽ നാല് തവണയും അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു.
റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരും ആരോപിച്ചിരുന്നു.
ശശിധരൻ കർത്തയുടെ വിവാദപരമായ ഡയറിയിൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പേരുള്ളതിനാലാണ് അദ്ദേഹം മൗനം തുടരുന്നുവെന്നതും വ്യാഖ്യാനിക്കപ്പെടുന്നു. പിവി, ഒസി, ആർസി, പികെ തുടങ്ങിയ പ്രധാന പേരുകളാണ് ഡയറിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വിഷയത്തിൽ എന്തെങ്കിലും മറുപടി പറഞ്ഞാൽ കുരുക്കാകുമോ എന്ന ആശങ്കയാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും വ്യാഖ്യാനിക്കപ്പെടുന്നു. മറ്റൊന്ന്, ഇഡിക്കെതിരെയുള്ള ആക്രമണങ്ങൾ പൊലീസിന്റെ വീഴ്ചയാണെന്നും ആരോപണമുയർന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ എന്തെങ്കിലും മറുപടി പറഞ്ഞാൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്.
