വിവാദങ്ങള്‍ക്കിടെ പറവൂര്‍ നിയമസഭാ മണ്ഡലത്തിൽ പുനര്‍ജനി പദ്ധതിയിൽ നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനർജനി പദ്ധതിയിൽ 230ഓളം വീടുകള്‍ തയ്യാറായിട്ടുണ്ടെന്നും സിബിഐ അന്വേഷണവും വരട്ടെയെന്നും  വിഡി സതീശൻ പറഞ്ഞു

കൊച്ചി: വിവാദങ്ങള്‍ക്കിടെ പറവൂര്‍ നിയമസഭാ മണ്ഡലത്തിൽ പുനര്‍ജനി പദ്ധതിയിൽ നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനർജനി പദ്ധതിയിൽ 230ഓളം വീടുകള്‍ തയ്യാറായിട്ടുണ്ടെന്നും ആരെങ്കിലും പരാതി നൽകി എന്ന് കരുതി പദ്ധതി നിർത്താൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണ്. പുനര്‍ജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്നാണ് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണണിതെന്നും സിബിഐ അന്വേഷണം നടക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. മണപ്പാട്ട് ഫൗണ്ടേഷൻ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും രേഖകൾ കയ്യിൽ ഉണ്ടെന്നും സതീശൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായാണ് ആക്രമിച്ചത്. 

ഇത്‌ സിപിഎമ്മിന്‍റെ അവസാനത്തിന്‍റെ ആരംഭമാണ്. ആരോപണം ഉന്നയിച്ച പാർട്ടി നേതാവ് വി കുഞ്ഞികൃഷ്ണൻ തന്നെ വധ ഭീഷണിയിലാണ്. ടിപി ചന്ദ്രശേഖരന്‍റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അദ്ദേഹമെന്നും വിഡി സതീശൻ പറഞ്ഞു. അതിവേഗ റെയിൽ പദ്ധതിയെയും വിഡി സതീശൻ സ്വാഗതം ചെയ്തു. അതിവേഗ റെയിൽ വരട്ടെയെന്ന് പറഞ്ഞ വിഡി സതീശൻ. സിൽവര്‍ ലൈനിനെ എതിര്‍ത്തത് തട്ടിക്കൂട്ട് പദ്ധതി ആയതിനാലാണെന്നും കൃത്യമായ ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്ക് ഒരുപാട് പാളിച്ചകള്‍ സംഭവിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം ജയിലിൽ നിന്ന് പുറത്തുവരും. എസ്ഐടിക്ക് മേൽ സമ്മര്‍ദമുണ്ട്. പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിച്ചേക്കാം. വിഴിഞ്ഞം തുറമുഖം പദ്ധതിയിൽ കേന്ദ്ര സഹായിച്ചിരുന്നുവെന്നും എന്നാൽ അത് ഇപ്പോഴല്ലെന്നും യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും വിഡി സതീശൻ പറഞ്ഞു.

പുനര്‍ജനിയിൽ സിബിഐ വരുമോ?

പുനർജനി പദ്ധതിയിൽ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന അഭ്യൂഹത്തിനിടെ പദ്ധതിയുമായി പ്രതിപക്ഷ നേതാവ് മുന്നോട്ടുപോകുന്നത്. പ്രളയത്തിൽ തകർന്ന പറവൂരിൽ വിഡി സതീശൻ നടപ്പാക്കിയ പുനർജനി പദ്ധതിയുടെ പണപ്പിരിവിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദമാണ് സംസ്ഥാനത്തുണ്ടായത്. പണപ്പിരിവിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയക്ക് നൽകിയ റിപ്പോ‍ട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷ നേതാവിനെതിരെ സിപിഎമ്മും രംഗത്ത് വന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാർ കേസ് സിബിഐയക്ക് വിട്ടേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് റവൂരിൽ ഇന്ന് പുതിയ വീടിന്‍റെ തറക്കില്ലിടൽ വിഡി സതീശൻ നിർവഹിച്ചത്. ചിറ്റേറ്റുകര പഞ്ചായത്തിലെ വിജി ഗോപിനാഥിനാണ് സ്പോൺസറുടെ സഹായത്തോടെ പുതിയ വീട് നിർമ്മിക്കുന്നത്. ഇതടക്കം 230 വീടുകൾ നിർമ്മിച്ചെന്നാണ് വിഡി സതീശൻ പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പനർജനിയിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിക്കുമോ എന്നതിലാണ് ആകാംക്ഷ. ഇക്കാര്യത്തിൽ നിയമോപദേശവും തേടിയിട്ടുണ്ട്. പഴയ റിപ്പോർട്ട് പൊടിതട്ടിയെടുത്ത് പ്രതിപക്ഷ നേതാവിന് ചെക് വെക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രതിരോധം.

YouTube video player