പ്രസിദ്ധീകരിക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഭാഗങ്ങളാണ് അഭിമുഖത്തിൽ വന്നതെന്ന് കെ സുധാകരൻ പറഞ്ഞിട്ടുണ്ട്. അഭിമുഖ൦ പെരുപ്പിച്ച് വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ല

കൊച്ചി: കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിക്കുന്നതെന്നും ഇതിനിടയിൽ 40 മിനിറ്റ് സുധാകരന് മറുപടി പറയാൻ മാറ്റിവച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത് മര൦മുറി വിഷയത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പ്രസിദ്ധീകരിക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഭാഗങ്ങളാണ് അഭിമുഖത്തിൽ വന്നതെന്ന് കെ സുധാകരൻ വിശദീകരിച്ചിട്ടുണ്ട്. അഭിമുഖ൦ പെരുപ്പിച്ച് വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലന്നും വി ഡി സതീശൻ പറഞ്ഞു. 

പ്രസിദ്ധീകരിച്ച സമയത്ത് തന്നെ അഭിമുഖത്തെ കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരൻ അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളര്‍ത്താനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. വിവാദം തുടങ്ങി വച്ചത് കെ സുധാകരൻ ആണെന്ന അഭിപ്രായം ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു. കെ സുധാകരനെ സിപിഎമ്മിന് പേടിയാണ്. 

കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടി എന്നും വിഡി സതീശൻ പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണത്തിന് മറുപടിയായാണ് ഇന്ന് കെ സുധാകരൻ വാര്‍ത്താസമ്മേളനത്തിൽ വന്നത്. ഈ വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. 

വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളത്. അത് വിട്ടുകളിക്കാൻ പ്രതിപക്ഷം തയ്യാറല്ല. അനാവശ്യ വിവാദത്തിന് പുറകെ പോയി അത് ഇല്ലാതാക്കാൻ കോൺഗ്രസോ യുഡിഎഫോ ഒരുക്കമല്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇപ്പറയുന്ന വിവാദം നടക്കുന്ന കാലത്ത് ജനിച്ചിട്ടു പോലും ഇല്ല. അങ്ങനെ ഒരുവിവാദം നിലനിര്‍ത്താൻ ശ്രമിക്കുന്നു എങ്കിൽ അതിന് പിന്നിൽ പലതും മറച്ചുവയ്ക്കുക എന്ന ലക്ഷ്യമാണ് ഉള്ളത് . അനാവശ്യ വിവാദ൦ അവസാനിപ്പിക്കണ൦. കൊവിഡ് മഹാമാരിയടക്കം ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു