'ഗുരുതരമായ ആക്ഷേപങ്ങളാണുയർന്ന് വന്നത്. ഇതിൽ മറുപടി നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan)കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റ (Swapna Suresh) സത്യവാങ്മൂലത്തിലെ ആരോപണത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan).മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'ഗുരുതരമായ ആക്ഷേപങ്ങളാണുയർന്ന് വന്നത്. ഇതിൽ മറുപടി നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രി മറുപടി നൽകിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരിക്കുന്ന സിപിഎം തന്നെ സംസ്ഥാനത്തെ കലാപഭൂമിയാക്കുകയാണ്. കോൺഗ്രസ് ഓഫീസുകൾ കത്തിക്കുന്നതിനെല്ലാം ഒരു സംഘം ക്രിമിനലുകളെ അയക്കുന്നു. വിഷയത്തിൽ നിന്നുള്ള ശ്രദ്ധ മാറ്റാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇന്ന് വൈകിട്ടാണ് സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഗുരുതര ആരോപണങ്ങളാണ് സത്യവാങ് മൂലത്തിലുള്ളത്. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സ്വപ്ന ആരോപിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തലയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് നേരത്തെ ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. എന്നിലിപ്പോൾ കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്. സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇനിയും പലതും പുറത്ത് വരും. കൃത്യമായ അന്വേഷണം നടത്തണം. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തിനെ കുറിച്ചാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. അത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. അല്ലെങ്കിലിപ്പോൾ പത്രസമ്മേളനം നടത്തിയെനെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സത്യം മൂടിവെക്കാൻ കഴിയില്ല. അത് സ്വർണ്ണ പാത്രത്തിലാണെങ്കിലും ബിരിയാണി പാത്രത്തിലായാലും കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം...കൂടുതൽ ഇവിടെ വായിക്കാം മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‍ന
