ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കൊച്ചി: വാർത്താ സമ്മേളനത്തിനെത്താൻ വൈകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുപിതനായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾ വേണ്ടിയാണ് കെ സുധാകരൻ സംസാരിച്ചത്. കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു. ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെ കെപിസിസിയുടെ സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് വിവാദ പ്രയോഗമുണ്ടായത്. രാവിലെ പത്തിനായിരുന്നു ആലപ്പുഴയിൽ വാർത്താസമ്മേളനം വിളിച്ചത്. 10.28 ന് കെ സുധാകരൻ എത്തി. പക്ഷെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയില്ല. ഡി സി സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ പറഞ്ഞു. പിന്നെയും 20 മിനിറ്റ് കഴിഞ്ഞതോടെ സുധാകരന്റെ നിലതെറ്റി. അസഭ്യപ്രയോഗം. കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നതിനു മുൻപേ ഷാനിമോളും ബാബു പ്രസാദും ഇടപെട്ട് പ്രസിഡന്റിനെ തടഞ്ഞു. പിന്നീട് വാർത്ത സമ്മേളനം നടത്തി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോയി. 

കെപിസിസി അധ്യക്ഷന്റെ നീരസം വാർത്തയായതോടെ ആലപ്പുഴയിലെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണ് വി ഡി സതീശൻ വൈകിയത് എന്ന വിശദീകരണവുമായി നേതാക്കളെത്തി. വിവാദത്തിൽ നേതാക്കളുടെ വിശദീകരണം തേടിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലൂടെ ഒരേ കാറിൽ ഒരുമിച്ചു സഞ്ചരിച്ച് ഇരുവരും ഭിന്നതയില്ലെന്ന് പ്രകടമാക്കി. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപിനിടെ വാർത്താ സമ്മേളനത്തിൽ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങൾ കെട്ടിറങ്ങുന്നതിന് മുൻപാണ് കെപിസിസി പ്രസിഡന്‍റെ വി ഡി സതീശനും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.