സിപിഎം അക്രമങ്ങൾക്ക് ജനം തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അക്രമങ്ങൾക്കെതിരെ ജനം തിരിച്ചടി നൽകുമെന്നും പറഞ്ഞ വിഡി സതീശൻ ചിന്ത ജെറോമിനെതിരെയും ആ‍ഞ്ഞടിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും യഥാർത്ഥ സംസ്കാരമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് യു നേതാവിന്റെ വീടിന് ബോംബ് എറിയുന്നു. കേരളം മുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പറയുന്നു. ആരോ​ഗ്യമന്ത്രി പരിഹാസ കാഥാപാത്രമായി മാറിയിരിക്കുകയാണ്. സിപിഎം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കും അക്രമങ്ങൾക്കും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇതിനെ ശക്തമായി പ്രതിരോധിക്കും. വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ലെന്നും പച്ചക്കള്ളമാണ് പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് ആർക്ക് നേരെയും പ്രതിഷേധം നടത്താം എന്നും പറഞ്ഞു.