ശബരിമല സ്വർണകൊള്ളക്കേസില്‍ അറസ്റ്റിലായിരുന്ന തന്ത്രിക്ക് ജാമ്യം നൽകിയ കോടതിവിധിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്കേസില്‍ അറസ്റ്റിലായിരുന്ന തന്ത്രിക്ക് ജാമ്യം നൽകിയ കോടതിവിധിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനാണെന്നും എന്താണ് പങ്കാളിത്തം എന്നും എസ്ഐടി വ്യക്തമാക്കണമെന്നും തെളിവിന്‍റെ ഒരു അംശം പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലിൽ ഇട്ടു. സിപിഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾ മൂർച്ച വെച്ചപ്പോൾ അതിൽനിന്ന് വഴിതിരിച്ചു വിടാൻ ആയിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സ്വാധീനത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്ന് ആരോപണമുണ്ട്. കോടതി പറഞ്ഞത് തെളിവുകളില്ലെന്നാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം ഡിവിഷൻ ബെഞ്ച് അന്വേഷിക്കണം എന്നും വിഡി സതീശൻ പറഞ്ഞു.

തുടർച്ചയായി ഉണ്ടാവുന്ന ചികിത്സാ പിഴവുകളെ കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് ഒരു സഹായവും സർക്കാരിന്‍റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലെന്നും ചികിത്സാസഹായം പ്രതിപക്ഷമാണ് നോക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. വണ്ടാനം മെ‍ഡിക്കല്‍ കോളേജില്‍ അഞ്ച് വർഷം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഒരു കുട്ടിയുടെ കൈ നഷ്ടപ്പെട്ടു, അതിനു പകരം കൈ പോലും നൽകാൻ മനസ്സാക്ഷിയില്ലാത്ത ക്രൂരമായ സർക്കാരാണ് ഇത്. സാധാരണ താലൂക്ക് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ആണ് റഫറൻസ്. ഇവിടെ മെഡിക്കൽ കോളേജിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ്. എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മറുപടി. ഒറ്റപ്പെട്ട സംഭവങ്ങൾ കൂട്ടി വച്ചാൽ ഒരു വോളിയം തന്നെ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

YouTube video player