'ഓണക്കാല ഇളവിൽ തീരുമാനം അവലോകനത്തിന് ശേഷം, ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമത്തിൽ നിയമനടപടി': ആരോഗ്യമന്ത്രി
ആരോഗ്യ പ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങൾ അംഗീകരിക്കില്ല. ശക്തമായ നിയമനടപടി ഉണ്ടാകും. പരമാവധി ടെസ്റ്റുകൾ നടത്താനാണ് കേരളത്തിന്റെ തീരുമാനം
പത്തനംതിട്ട: കേരളത്തിൽ ഓണക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വിവിധ വിഷയങ്ങൾ പഠിച്ച ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പരമാവധി ടെസ്റ്റുകൾ നടത്താനാണ് കേരളത്തിന്റെ തീരുമാനം. 1.9 ലക്ഷത്തോളം ടെസ്റ്റുകൾ നടന്ന ദിവസമുണ്ട്. രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകൾ നടത്തുകയാണ്. ആർടിപിസിആർ പരിശോധന കർശനമാക്കിയ കർണാടക സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.