ഹോട്ടൽ റസ്റ്ററന്‍റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡിന്മേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം മാത്രമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.. ഹെൽത്ത് കാർഡ് എത്രപേര്‍ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റസ്റ്ററന്‍റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ച് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകി. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.