ഒന്നര മാസത്തിനിടെ 1600 പേര്‍ക്ക് കൊവിഡ്, 10 മരണം, മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നു: മന്ത്രി
'കേരളത്തിൽ ആദ്യം ഒമിക്രോൺ ജെഎൻ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ല'
![Veena George says 1600 covid positive cases in kerala last 45 days 10 death kgn Veena George says 1600 covid positive cases in kerala last 45 days 10 death kgn](https://static-ai.asianetnews.com/images/01hhy3d6qhpp5t906yke5z4zvc/minister-veena-george_363x203xt.jpg)
കൊല്ലം: ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കേരളത്തിൽ ആദ്യം ഒമിക്രോൺ ജെഎൻ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ല. ഒന്നര മാസത്തിനിടെ കേരളത്തിൽ മരിച്ച 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരിച്ചവരിൽ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു. നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടായിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സര്‍ക്കാരും ആരോഗ്യവകുപ്പും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്.
ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളം കൊവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നതിന്റെ കാരണം ഇവിടെ പരിശോധന നടത്തുന്നതാണ്. കേരളത്തിൽ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. സംസ്ഥാനത്ത് 1906 ഐസൊലേഷൻ ബെഡുകൾ തയ്യാറാണെന്നും അനാവശ്യ ഭീതി പടർത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.