G Sudhakaran| 'സുധാകരനെതിരെ പാർട്ടിയിൽ തന്നെയുള്ള ദുഷ്ട ശക്തികൾ'. വെള്ളാപ്പള്ളി
തെരഞ്ഞെടുപ്പിൽ ജി സുധാകരൻ്റെ ഇടപെടൽ വേണ്ടത്ര ഉണ്ടായില്ലെന്നാണ് സിപിഎം കണ്ടെത്തൽ അതിനെ പറ്റി പറയാനില്ല. അവരുടെ അന്വേഷണ സമിതിയുടെ കണ്ടെത്തലാണല്ലോ. അത് ശരിയോ തെറ്റോ എന്നറിയില്ല. കണ്ടെത്തിയാൽ ശിക്ഷ കൊടുക്കണമല്ലോ അതിൽ പുതുമയില്ല. വെള്ളാപ്പള്ളി പറയുന്നു.
കൊല്ലം: ജി സുധാകരനെതിരായ (G Sudhakaran) സിപിഎം നടപടിയിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ (Vellapally Natesan). മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം, സുധാകരനേക്കാൾ വലിയ നേതാക്കന്മാർക്കെതിരെയും സിപിഎം നടപടിയെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. ആലപ്പുഴയെ സംബന്ധിച്ചടുത്തോളം സുധാകരൻ നേതാവ് തന്നെയാണ്, അവഗണിക്കാനാവാത്ത വ്യക്തിത്വവുമാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
നടപടി എന്തായാലും സുധാകരൻ ഉൾക്കൊണ്ടു കഴിഞ്ഞു. സുധാകരനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയുള്ള ദുഷ്ട ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. തകർക്കാനും തളർത്താനും നോക്കിയിട്ടുണ്ട്. അതൊരു യാഥാർത്ഥ്യം തന്നെയാണ്.
തെരഞ്ഞെടുപ്പിൽ ജി സുധാകരൻ്റെ ഇടപെടൽ വേണ്ടത്ര ഉണ്ടായില്ലെന്നാണ് സിപിഎം കണ്ടെത്തൽ അതിനെ പറ്റി പറയാനില്ല. അവരുടെ അന്വേഷണ സമിതിയുടെ കണ്ടെത്തലാണല്ലോ. അത് ശരിയോ തെറ്റോ എന്നറിയില്ല. കണ്ടെത്തിയാൽ ശിക്ഷ കൊടുക്കണമല്ലോ അതിൽ പുതുമയില്ല. വെള്ളാപ്പള്ളി പറയുന്നു.
പരസ്യ ശാസന
Read More: G Sudhakaran| ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരന് ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ താഴേത്തലത്തിൽ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയിൽ നിന്ന് നീക്കൽ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ. വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. നിലവിൽ 73കാരനായ പാർട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരൻ. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയിൽ തുടരാനാകൂ.
സിപിഎം വാർത്താക്കുറിപ്പ്