കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. `ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്'- വെള്ളാപ്പള്ളി പറഞ്ഞു.
ജി സുധാകരന് പ്രശംസ
മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് പ്രശംസയുമായി വെള്ളാപ്പള്ളി നടേശൻ. ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്നും കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കണം. പാർട്ടി നേതാക്കളുടെ വളർച്ച ഉൾകൊള്ളാൻ ജി സുധാകരൻ തയാറാകണം. പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയാൽ വിഷമം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
`ദേവസ്വം ബോർഡ് അമ്പലങ്ങളിലെല്ലാം മോഷണം'
ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിലെല്ലാം മോഷണം നടക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ. സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കരക്കുടത്തിൽ കൈ ഇടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. `ക്ഷേത്ര വരുമാനത്തിന്റെ കണക്കുകൾ കൃത്യമല്ല. ദേവസ്വം ബോർഡ് അമ്പലങ്ങളിൽ എല്ലാം മോഷണം നടക്കുന്നു. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. സംവിധാനം മുഴുവൻ മാറണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരനാണെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ്. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് മാറി. സംസ്ഥാനത്ത് ഒറ്റ ദേവസ്വം ബോർഡ് മതി'- വെള്ളാപ്പള്ളി പറഞ്ഞു.



