വെള്ളിലാംകണ്ടത്തെ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം
മരംമുറിക്കുന്നതിന് കർശന നിയന്ത്രണങ്ങളുള്ള കാർഡമമം ഹിൽ റിസർവിൽ നിന്ന് വെട്ടിക്കടത്തിയ ലോഡ് കണക്കിന് തടികൾ കഴിഞ്ഞ പന്ത്രണ്ടിനാണ് വനംവകുപ്പ് പിടികൂടിയത്.
ഇടുക്കി: വെള്ളിലാംകണ്ടത്തെ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പരാതി. സിപിഐ നേതാവ് ഉൾപ്പടെയുള്ളവർ കയ്യോടെ പിടിക്കപ്പെട്ട സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും ആരെയും പ്രതിചേർക്കാതെ വനംവകുപ്പ് ഒത്തുകളിക്കുന്നുവെന്നാണ് ആരോപണം.
മരംമുറിക്കുന്നതിന് കർശന നിയന്ത്രണങ്ങളുള്ള കാർഡമമം ഹിൽ റിസർവിൽ നിന്ന് വെട്ടിക്കടത്തിയ ലോഡ് കണക്കിന് തടികൾ കഴിഞ്ഞ പന്ത്രണ്ടിനാണ് വനംവകുപ്പ് പിടികൂടിയത്. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ ശശിയുടെ ഏലം സ്റ്റോറിലേക്ക് വെട്ടിയതായിരുന്നു തടികൾ. വനംവകുപ്പിനോട് ഇക്കാര്യം വി.ആർ.ശശി സമ്മതിക്കുകയും ചെയ്തു.
തടിവെട്ടിൽ കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. കുമളി റേഞ്ചിന് കീഴിലാണ് മരംവെട്ട് നടന്നതെന്നും അവരാണ് പ്രതിചേർക്കേണ്ടതെന്നാണ് കാഞ്ചിയാർ റേഞ്ച് ഓഫീസറുടെ ഇപ്പോഴത്തെ വിശദീകരണം. എന്നാൽ കേസ് മുക്കാനുള്ള വനംവകുപ്പിന്റെ ശ്രമമാണിതെന്നാണ് പ്രതിപക്ഷ ആരോപണം
തടിവെട്ട് നടന്നോ എന്ന് ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് കുമളി റേഞ്ച് ഓഫീസിൽ നിന്നുള്ള വിവരം. അതായത് കേസെടുക്കലും പ്രതിചേർക്കലുമെല്ലാം ഉടനെയൊന്നുമുണ്ടാവില്ലെന്ന് വ്യക്തം. ഇതോടെ വലിയ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷ തീരുമാനം