'നേതൃത്വം പൂർണപരാജയം', ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നേർക്കുനേർ
അസം, മുത്തലാഖ്, കശ്മീർ - ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും നേതൃത്വത്തിന് കഴിയാത്തതെന്ത്? ആഞ്ഞടിച്ച് കെ എം ഷാജി. തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി.
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ എം ഷാജി എംഎൽഎയുൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ. അസം, മുത്തലാഖ്, കശ്മീർ - ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന രൂക്ഷവിമർശനമാണ് കെ എം ഷാജി യോഗത്തിലുയർത്തിയത്. ഇതിന് മറുപടി പറയാനെണീറ്റത് പി കെ കുഞ്ഞാലിക്കുട്ടി എം പി. തുടർന്ന് ഇരുവരും തമ്മിൽ നടന്നത് രൂക്ഷമായ വാക്പോരാണ്.
നിർണായകമായ വിഷയങ്ങൾ പാർലമെന്‍റിലോ പുറത്തോ ഉയർത്തുന്നതിൽ എംപിമാരും ദേശീയ നേതൃത്വത്തും തികഞ്ഞ തോൽവിയായിരുന്നെന്നായിരുന്നു കെ എം ഷാജി തുറന്നടിച്ചത്. ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളിൽ പാർലമെന്‍റിൽ ദുർബലരാകുന്നുവെന്നായിരുന്നു ഷാജിയുടെ കുറ്റപ്പെടുത്തൽ. നിർണായക സമയത്ത് കോഴിക്കോട്ട് ദേശീയ സമിതി യോഗം ചേർന്നു. നടന്നത് യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കൽ മാത്രം. സുപ്രധാന വിഷയങ്ങളിൽ ഒരു ചർച്ചയോ നിലപാടെടുക്കലോ ദേശീയ സമിതിയിലുണ്ടായില്ല. അത്തരം ചിന്ത പോലുമുണ്ടായില്ല.
എന്നാൽ മറുപടി പറയാൻ എഴുന്നേറ്റ് നിന്ന കുഞ്ഞാലിക്കുട്ടി ഈ വിമർശനത്തെ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ യോഗത്തിൽ നടന്നത് രൂക്ഷമായ വാക്പോരാണ്.
ദേശീയനേതാക്കൾക്ക് തിരിച്ചടിയായി ടി എ അഹമ്മദ് കബീറും എഴുന്നേറ്റ് നിന്ന് കെ എ ഷാജിയ്ക്ക് പിന്തുണ നൽകി. ശ്രദ്ധേയമായത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നിലപാടുകളാണ്. തങ്ങളടക്കമുള്ള പ്രമുഖരൊന്നും തർക്കത്തിൽ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നില്ല. തർക്കത്തിൽ ഇടപെട്ട് സംസാരിച്ചതുമില്ല.
ഇന്ന് കോഴിക്കോട്ട് ലീഗ് പ്രവർത്തകസമിതി യോഗം നടക്കും. നേതൃത്വത്തിനെതിരായ വിമർശനം പ്രവർത്തക സമിതിയിലും സജീവ ചർച്ചയാകുമെന്നുറപ്പാണ്.
കഴിഞ്ഞ ഡിസംബറിൽ ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിൻമേൽ ചര്‍ച്ച നടക്കുമ്പോൾ അതിൽ പങ്കെടുക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി പോയത് വ്യവസായി ഒരുക്കിയ വിരുന്നിനാണ്. പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടിയെന്നത് വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം വരുത്തി വച്ചത്.
കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചു. നേരത്തെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിന്നും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്.
എന്നാൽ മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ കുപ്രചരണം നടത്തുകയാണെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം.