കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിഎച്ച്പി. വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെ ആണ് പെൺകുട്ടിയുടെ ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയതെന്നും അതാണ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതെന്നും വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.
കൊച്ചി: കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ. വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെ ആണ് പെൺകുട്ടിയുടെ ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയതെന്നും അതാണ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെ പെൺകുട്ടി തയാറാക്കിയ ജനന സർട്ടിഫിക്കേറ്റ് ആണ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയത്. എന്തിനാണ് കേരളത്തിൽ വന്ന് കല്യാണം കഴിച്ചത്? ആ ക്ഷേത്രത്തിൽ ഇതിന് മുൻപും ഇന്റർറിലീജിയൻ വിവാഹം നടത്തിയിട്ടുണ്ട്. ഒരു ജാതി ഒരു മതം എന്ന ഗുരുവാക്യം എന്തോ വലിയ സംഭവം ആണെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ ഉണ്ടെന്നും ആദ്യ പരാതി കൊടുത്തത് താൻ ആണെന്നും അനിൽ വിളയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പുതിയ ആരോപണവുമായി രാഹുൽ ഈശ്വറും ഇന്നലെ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയുടെ സഹോദരന്റെ ജനന സർട്ടിഫിക്കറ്റ് തിരുത്തിയാണ് പെൺകുട്ടിയുടെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് രാഹുലിന്റെ ആരോപണം. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് മുൻപ് മറ്റു സർക്കാർ രേഖകൾ പരിശോധിച്ചില്ലെന്നും രാഹുൽ ആരോപിച്ചു.
താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയില്‍ തുടരുകയാണ്. പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയുടെയും കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാന്‍റെയും മൊഴി രേഖപ്പെടുത്താനാണ് മധ്യപ്രദേശ് പൊലീസ് സംഘം വന്നത്. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചിരിക്കുന്നത്.

