സിപിഎം സംഘടന അംഗം കൂടിയാണ് വിസി. വിസിമാർക്ക് വ്യക്തിപരമായി തീരുമാനം എടുക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുൻ നിലപാടും തിരിച്ചടിയായി.
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർ പങ്കെടുത്തതിൽ സർക്കാർ കടുത്ത പ്രതിരോധത്തിൽ. കുഫോസ് വിസിയുടെ പങ്കാളിത്തം ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സർക്കാർ നോമിനിയാണ് കുഫോസ് വിസി. സിപിഎം നിർദേശപ്രകാരമാണ് വിസി രാത്രി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
സിപിഎം സംഘടന അംഗം കൂടിയാണ് വിസി. വിസിമാർക്ക് വ്യക്തിപരമായി തീരുമാനം എടുക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുൻ നിലപാടും തിരിച്ചടിയായി. കുഫോസ് വിസി പങ്കെടുത്തത് മൂലം മറ്റ് വിസിമാർക്കെതിരെ പ്രതിഷേധിക്കാൻ ആകാതെ ഇടത് സംഘടനകളും ആശയക്കുഴപ്പത്തിലായി.
ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസ്ഥാനത്തെ 4 സർവകലാശാല വിസിമാരാണ് പങ്കെടുത്തത്. സിപിഎം എതിർപ്പ് മറികടന്നാണ് ഗവർണർ നോമിനിയായി എത്തിയ 4 പേർ പരിപാടിയിൽ പങ്കെടുത്തത്. ആർഎസ്എസ് സംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം. മോഹൻ ഭഗവത്, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർക്കൊപ്പം കേരള സര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ആർഎസ്എസ് വേദിയിലെത്തിയത്.
വികസിത ഭാരതം ഒരിക്കലും യുദ്ധത്തിന്റെ കാരണം ആകില്ലെന്നും ആരെയും ചൂഷണം ചെയ്യില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു. വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ഗുരുകുല രീതിയിലേക്ക് മടങ്ങണം എന്നല്ല പറയുന്നത്. ഇന്ത്യയും ഭാരതവും രണ്ടാണ്. ഭാരത് അല്ല ഭാരതം എന്ന് തന്നെ പറയണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
അതേസമയം, ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിനെ വിമർശിച്ച് കെഎസ് യു രംഗത്തെത്തി. വിസിമാരെ ആർഎസ്എസ് ഏജന്റുമാരായി മാറ്റുന്നുവെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നാഗ്പൂരിൽ നിന്നല്ല ശമ്പളം കിട്ടുന്നതെന്ന് വിസിമാർ ഓർക്കണം. പരിപാടിയിൽ പങ്കെടുക്കാൻ വിസിമാർക്ക് മന്ത്രി ആർ ബിന്ദു മൗനാനുവാദം നൽകി. കേരളത്തിലെ മത നിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനുള്ള ഏജൻ്റുമാരായി കേരളത്തിലെ വിസിമാരെ മാറ്റുകയാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
