Asianet News MalayalamAsianet News Malayalam

നിർമാണത്തിൽ അപാകതയുണ്ടോ? കൂളിമാട് പാലത്തിൽ പിഡബ്ല്യൂഡി വിജിലൻസ് പരിശോധന നടത്തുന്നു

പാലത്തിന്റ നിർമാണത്തിൽ അപാകതയുണ്ടോയെന്നാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും സംഘം വിലയിരുത്തും.

vigilance enquiry and site examine in koolimadu bridge collapse pwd
Author
Kerala, First Published May 18, 2022, 10:26 AM IST

കോഴിക്കോട്:  നിർമ്മാണത്തിലിരിക്കെ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ (Koolimadu Bridge)പൊതുമരാമത്ത് വിജിലൻസ് പരിശോധന തുടങ്ങി. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പാലത്തിന്റ നിർമാണത്തിൽ അപാകതയുണ്ടോയെന്നാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും സംഘം വിലയിരുത്തും. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറ് കൊണ്ടാണ് ബീം തകർന്നുവീണതെന്നാണ് നിർമാണ കമ്പനിയായ  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇതും വിജിലൻസ് സംഘം പരിശോധിക്കും.  

ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമ്മാണം ആരംഭിച്ചത്. പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. 

കോഴിക്കോട് കൂളിമാട് പാലം തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

നിർമ്മാണത്തിൽ അഴിമതി നടന്നെന്നും വീഴ്ച്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉയ‍ര്‍ത്തുന്നത്. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകും. നിർമാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം. എന്നാൽ ആരോപണം പറയേണ്ടവർക്ക് പറയാമെന്നും വിജിലൻസ് അന്വേഷണം നടക്കുന്നെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 

Koolimadu Bridge : കൂളിമാട് പാലം തകർന്ന സംഭവത്തിൽ പ്രധാന പ്രതി മുഖ്യമന്ത്രിയെന്ന് ലീഗ്


 

Follow Us:
Download App:
  • android
  • ios