പ്ലസ് ടു കോഴ: കെ.എം.ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
കണ്ണൂർ: പ്ലസ്ടു കോഴ്സ് അനുവദിച്ചതിന് അഴീക്കോട് സ്കൂൾ മാനേജ്മെന്‍റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജി എംൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ പ്രാഥിമികാന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് വിജിലൻസ് കോടതി നവംബര്‍ 9-നാണ് ഉത്തരവിടുന്നത്.
അന്വേഷണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരനായ എംആര് ഹരിഷിന്‍റെ മോഴി രേഖപ്പെടുത്തിയിരുന്നു. ഷാജി രണ്ടു കോടിയിലിധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനുള്ള തെളിവുകള്‍ കൈമാറിയതായി എം ആര്‍ ഹരീഷ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.