അനധികൃത സ്വത്ത് സമ്പാദനകേസ്: കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു
സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് ഇന്നും ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വെച്ചാണ് ഇന്നലത്തേതിന്റെ തുടർച്ചയായുള്ള ചോദ്യം ചെയ്യൽ. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ലോക്ഡൗണിനെ തുടർന്ന് മന്ദഗതിയിലായ അന്വേഷണം വീണ്ടും സജീവമാക്കാനാണ് വിജിലൻസ് നീക്കം. ഇതിന്റെ ഭാഗമായാണ് ഷാജിയെ വിളിച്ച് വരുത്തിയത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം.
കണ്ണുരിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത 47 ലക്ഷത്തിൽപ്പരം രൂപയുടെ രേഖകൾ ഹാജരാക്കിയതിലും പൊരുത്തകേടുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ
മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും പറഞ്ഞിരുന്നു. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona