സംസ്ഥാന സർക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഗുണഭോക്താവിന്‍റെയും വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയാണ് ജലനിധി.

തിരുവനന്തപുരം: ജലനിധി പദ്ധതിയിൽ വ്യാപകമായ ക്രമക്കേടെന്ന് വിജിലൻസ്. ഓപ്പറേഷൻ ഡെൽറ്റയെന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോടികള്‍ മുടക്കിയിട്ടും പദ്ധതി വഴി ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടിയില്ലെന്നും വിജിലൻസ് കണ്ടെത്തി.

സംസ്ഥാന സർക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഗുണഭോക്താവിന്‍റെയും വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയാണ് ജലനിധി. കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് തലത്തിൽ പദ്ധതി നടപ്പാക്കുന്നതും കരാർ നൽകുന്നതും സ്വകാര്യ വ്യക്തികള്‍ കൂടി ഉള്‍പ്പെടുന്ന പഞ്ചായത്ത് ലവൽ ആക്ടിവിറ്റി കമ്മിറ്റിയാണ്. ഈ കമ്മിറ്റിയാണ് കോടി കണക്കിന് രൂപയുടെ കരാർ നൽകുന്നത്. കമ്മിറ്റിയിൽ ഉള്‍പ്പെട്ട സ്വകാര്യ വ്യക്തികളുടെ ബിനാമികളാണ് കരാർ ഏറ്റെടുക്കുന്നതെന്നാണ് മിന്നൽ പരിശോധനയിലെ കണ്ടെത്തൽ. സർക്കാരിന്‍റെ പരിശോധനയൊന്നുമില്ലാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാർ നൽകിയിട്ടുള്ളത് ഇത്തരത്തിൽ നടപ്പാക്കിയ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധ ജലവും ലഭിച്ചിട്ടില്ല. 

Also Read : കൊടുംചൂടിൽ ഉരുകി സംസ്ഥാനം; പാലക്കാട് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു, പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം

കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിൽ 7.5 കോടി രൂപയും, മലപ്പുറം ചോക്കാട് പ‍ഞ്ചായത്തിൽ 5 കോടിയും വയനാട് വണ്ടർനാട് നടപ്പാക്കിയ 2.5 കോടി രൂപയും ചെലവഴിച്ച പദ്ധതി വഴി തുടങ്ങി പദ്ധതി വഴി കുടിവെള്ളം ഇതേവരെ നൽകിയിട്ടില്ല. കമ്മീഷൻ ചെയത ചില പദ്ധതികള്‍ ഒരു വ‍ർഷം കൊണ്ട് നിശ്ചലമായവയുമുണ്ട്. പൈപ്പ് ലൈൻ സഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായും കണ്ടെത്തി. ശുദ്ധജലമാണ് വിതരണം ചെയ്യുന്നത് ഉറപ്പാക്കതുമില്ല. 46 പ‍ഞ്ചായത്തുകളിൽ മാത്രമാണ് ഇപ്പോള്‍ പരിശോധന നടന്നതും മറ്റ് പഞ്ചായത്തുകളിലും വിശദമായ പരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.