വി ഡി സതീശനെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. തനിക്ക് കൃത്രിമക്കൈ നൽകി സഹായിച്ച സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം പ്രകടിപ്പിച്ച് വിനോദിനി മധുരം വിതരണം ചെയ്തു.

പാലക്കാട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മധുരം വിതരണം ചെയ്ത് വിനോദിനി. തനിക്ക് കരുതലും കൈത്താങ്ങുമായ സതീശനങ്കിൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് വിനോദിനി പ്രതികരിച്ചു. ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ നൽകിയത് വി ഡി സതീശന്റെ ശ്രമഫലമായിട്ടാണ്. വിനോദിനിക്ക് വീട് വച്ച് നൽകാനും സതീശൻ ഇടപെട്ടു.

Add Asianetnews as a Preferred SourcegooglePreferred

ആഘോഷ പ്രകടനവുമായി അണികള്‍

പത്ത് വർഷം ഇടതുഭരണം കഴിച്ചുകൂട്ടിയ മുന്നണി പ്രവർത്തകരുടെ നീണ്ട കാത്തിരിപ്പിന് ടെലിവിഷൻ സ്ക്രീനിൽ സതീശൻ മുഖ്യമന്ത്രി എന്ന് തെളിഞ്ഞപ്പോൾ പൂർണവിരാമം. നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായി മുന്നണി പ്രവർത്തകർ തെരുവിലേക്കിറങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പൊരിവെയിലിലും മഴയെത്തും പ്രകടനം നടത്തിയുമാണ് പാർട്ടി പ്രവർത്തകർ ആരവങ്ങൾ കൂട്ടിയത്. കൻ്റോൺന്മെന്റ് വളപ്പിൽ നിന്ന് തിരുകൊളുത്തിയ ആഹ്ലാദപ്രകടനം കെപിസിസിയിലേക്ക് പടർന്നു. പാർട്ടി ആസ്ഥാനത്ത് എത്തിയ വിഡി സതീശനെ പ്രവർത്തകർ ആരവങ്ങളോടെ എതിരേറ്റു.

ആലുവ ദേശത്തെ സതീശന്റെ വീടിന് മുന്നിൽ പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തി. കാസർകോടും കണ്ണൂരും ടൗണിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനമുണ്ടായി. കോഴിക്കോട് ഡിസിസിയിൽ പ്രവർത്തകര്‍ തെരുവിൽ മധുര വിതരണം നടത്തി. വിഡി സതീശന് അഭിവാദ്യമർപ്പിച്ച് മാനന്തവാടിയിലും തൃശൂർ ഡിസിസിക്ക് മുന്നിലും ആഘോഷം. പത്തനംതിട്ടയിൽ പ്രവർത്തകര്‍ പടക്കം പൊട്ടിച്ചു. തൊടുപുഴയിൽ ആഹ്ലാദപ്രകടനത്തിൽ പാർട്ടി നടപടി നേരിട്ടവർ വരെ തുള്ളിച്ചാടി. വിഡി സതീശന്റെ നെട്ടൂരിലെ കുടുംബ വീട്ടിലും മുഖ്യമന്ത്രി പ്രഖ്യാപനത്തിന്റെ ആവേശം അലയടിച്ചു.

YouTube video player