താനൂരിൽ സംഘർഷം, കല്ലേറ്; ഡിവൈഎഫ്ഐ പ്രവർത്തകർക്കും സ്ത്രീകൾക്കും പരിക്ക്
പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരാണ് അക്രമം ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാൽ മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു.
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ മലപ്പുറം ജില്ലയിൽ താനൂരിനടുത്ത് അഞ്ചുടിയിൽ സംഘർഷം. ഇടത് സ്ഥാനാർത്ഥി പിവി അൻവറിന്റെ വാഹന പ്രചാരണത്തിന് വേണ്ടിയെത്തിയ പ്രവർത്തകർ മടങ്ങിപ്പോകുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. കല്ലേറിൽ എട്ട് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഇവരെ കൂടാതെ അഞ്ച് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. അഞ്ചുടിയിൽ തീരപ്രദേശത്തെ വീടുകൾക്ക് നേരെ വ്യാപകമായ കല്ലേറ് നടന്നതായി പരാതിയുണ്ട്.
പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരാണ് അക്രമം ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാൽ മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.