വിസ്മയ കേസ്; കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ബാങ്ക് ലോക്കർ സീൽ ചെയ്തു
വിവാഹ സമ്മാനമായി വിസ്മയക്ക് നൽകിയ 80 പവൻ സ്വർണം സൂക്ഷിക്കാൻ കിരൺ തൻ്റെ പേരിൽ പോരുവഴിയിലെ ബാങ്കിൽ തുറന്ന ലോക്കറാണ് സീൽ ചെയ്തത്. ഈ സ്വർണത്തിനൊപ്പം വിവാഹ സമ്മാനമായി നൽകിയ ഈ കാറും കേസിൽ തൊണ്ടിമുതലാകും.
കൊല്ലം: വിസ്മയ കേസ് പ്രതി കിരൺകുമാറിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടൻ കോടതിയിൽ നൽകും.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരൺകുമാർ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. വിവാഹ സമ്മാനമായി വിസ്മയക്ക് നൽകിയ 80 പവൻ സ്വർണം സൂക്ഷിക്കാൻ കിരൺ തൻ്റെ പേരിൽ പോരുവഴിയിലെ ബാങ്കിൽ തുറന്ന ലോക്കറാണ് സീൽ ചെയ്തത്. ഈ സ്വർണത്തിനൊപ്പം വിവാഹ സമ്മാനമായി നൽകിയ ഈ കാറും കേസിൽ തൊണ്ടിമുതലാകും. വിസ്മയയുടെ വീട്ടിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും, വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനും സന്ദർശനം നടത്തി.
ഐ പി .സി. 498 ഏ ,304 ബി വകുപ്പുകൾ ആണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona