Asianet News MalayalamAsianet News Malayalam

വിസ്മയയുടെ ആത്മഹത്യ; ഭർത്താവ് കിരണിന് കൊവിഡ്, തെളിവെടുപ്പ് ഉപേക്ഷിച്ചു

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കിരൺ കുമാറിനെ വിസ്മയയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോവുകയും ചെയ്തു.

vismaya death husband Kiran tested covid positive
Author
Kollam, First Published Jun 30, 2021, 11:53 AM IST

കൊല്ലം: വിസ്മയ കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ് കിരൺ. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കിരൺ കുമാറിനെ വിസ്മയയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോവുകയും ചെയ്തു.

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.

ഇതിനിടെ നടുറോഡിൽ പട്ടാപ്പകൽ പോലും വിസ്മയക്ക് കിരണിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി ചിറ്റുമല സ്വദേശിയായ ഹോം ഗാർഡും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ വിസ്മയയുടെ വീട്ടിൽ നിന്ന് പോരുവഴിയിലെ കിരണിൻ്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മർദ്ദനം. അടിയേറ്റ വിസ്മയ കാറിൽ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാർഡായ ആൾഡ്രിൻ്റെ വീട്ടിലാണ്. ആളുകൂടിയതോടെ കിരൺ കാർ റോഡിൽ ഉപേക്ഷിച്ച് വിസ്മയയെ കൂട്ടാതെ  മറ്റൊരു വാഹനത്തിൽ കടന്നു കളഞ്ഞെന്നാണ് ആൾഡ്രിൻ്റെയും കുടുംബത്തിൻ്റെയും മൊഴി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios