വിഴിഞ്ഞത് അദാനി പോർട്സും എംഎസ്‍സിയും തമ്മിൽ കൈ കോർത്ത് നിക്ഷേപം. വിഴിഞ്ഞം തുറമുഖത്തെ 49 ശതമാനം ഓഹരിയാണ് എംഎസ്എസി വാങ്ങിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് വന്‍ വിദേശ നിക്ഷേപം വരുന്നു. തുറമുഖത്തിന്‍റെ ശേഷി കൂട്ടാൻ എംഎസ്‍സി 13,000 കോടി നിക്ഷേപിക്കും. അദാനി വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരിയാണ് എംഎസ്‍സി കമ്പനിയുടെ ടെര്‍മിനൽ വിഭാഗം സ്വന്തമാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
സാമ്പത്തിക പ്രതിസന്ധി കടന്ന് കേരളത്തിന്‍റെ കുതിപ്പിനുള്ള വഴി വിഴിഞ്ഞത്ത് സംസ്ഥാന ബജറ്റ് തേടുന്നു. വിഴിഞ്ഞത്തിന്‍റെ ഉള്‍പ്പടെ വികസനം ലക്ഷ്യമിട്ട് മിഷൻ സമുദ്ര. ഇതിനടിയിലാണ് വിഴിഞ്ഞ തുറമുഖത്തിന്‍റെ വികസനത്തിനായി അദാനിയുടെയും എംഎസ് സിയുടെയും വമ്പൻ കൈകോര്‍ക്കൽ. എംഎസ്‍സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎഎല്ലാണ് 13,000 കോടി നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 27000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം TEU ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിൽ 16 ലക്ഷം TEU ശേഷി. TiL ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. 100-ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവര്‍ഷം 70 ദശലക്ഷത്തിലധികം TEU ചരക്കുനീക്ക ശേഷിയും TiLനുണ്ട്. എംഎസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രതീക്ഷ.
മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എംഎസ് സിയും തമ്മിൽ സഹകരണമുണ്ട്. വമ്പൻ നിക്ഷേപം വരുന്നതിന്‍റെ ആവേശമുണ്ടെങ്കിലും 2075 ൽ തുറമുഖം സംസ്ഥാന സര്‍ക്കാരിന് അദാനി മടക്കി നൽകുമ്പോള്‍ എംഎസ്‍സി ഡീൽ പ്രശ്നമാകുമോയെന്ന ആശങ്കയുണ്ട്. അതേസമയം, തങ്ങളുടെ ഓഹരിയാണ് വിൽക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. 49 ശതമാനം വരെ ഓഹരി വിൽക്കാമെന്ന് ധാരണാ പത്രത്തിലുണ്ട്. അതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു. എംഎസ്‍സിയുമായുള്ള ഡീൽ അദാനി ഗ്രൂപ്പ് സെബിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും അറിയിക്കും. ആദ്യ കപ്പലെത്തി രണ്ട് വര്‍ഷമാകും മുമ്പ് ആയിരം കപ്പൽ ബര്‍ത്ത് ചെയ്ത വിഴിഞ്ഞം പുതിയ കൈകോര്‍ക്കലിലൂടെ പ്രതീക്ഷിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടം.


