വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യമായത് പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ള ഇടപെടലിന്‍റെ ഫലമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെങ്കിലും നൽകണമെങ്കിൽ അത് ഇകെ നായനാര്‍ക്കാണ് നൽകേണ്ടതെന്നും എംവി ഗോവിന്ദൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യമായത് പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ള ഇടപെടലിന്‍റെ ഫലമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെങ്കിലും നൽകണമെങ്കിൽ അത് ഇകെ നായനാര്‍ക്കാണ് നൽകേണ്ടത്. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചിട്ടില്ല. പക്ഷേ ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കിൽ വിഴിഞ്ഞം നടക്കില്ലായിരുന്നു. അഴിമതിയിൽ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ മുൻഗണന നാടിന്‍റെ വികസനമാണ്. പദ്ധതി പൊളിക്കാൻ നടന്നവരാണ് ബിജെപിക്കാര്‍. ഒരു നയാപൈസയും പദ്ധതിക്കായി നൽകിയില്ല.
എൽഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയെന്ന് മന്ത്രി പി രാജീവ്
വിഴിഞ്ഞം പദ്ധതി കേരളം ഇന്ത്യക്കും ലോകത്തിനും നൽകുന്ന സംഭാവനയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ പ്രാധാനമന്ത്രിക്ക് നൽകിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പ്രാധാനമന്ത്രിയുടെ ഓഫിസാണ് തീരുമാനം എടുക്കുന്നത്. നടപടി ക്രമങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയാത്തതുകൊണ്ട് സംഭവിച്ചതാവാം.
അന്തിമ അംഗീകാരം അവിടെ നിന്ന് കിട്ടിയാൽ മാത്രമേ താങ്കള്‍ സ്റ്റേജിൽ ഉണ്ടാവണം എന്ന് സംസ്ഥാന സർക്കാരിന് പ്രതിപക്ഷ നേതാവിനോട് പറയാൻ സാധിക്കുവെന്നും പി രാജീവ് പറഞ്ഞു. യുഡിഎഫ് ഭരണക്കാലത്തെ ഒരു കല്ലിന്‍റെ സംഭാവന ആരും മറക്കില്ല. എല്ലാം പൊതുമധ്യത്തിലുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയിലാണ് പദ്ധതി നടപ്പിലായതെന്നും പി രാജീവ് പറഞ്ഞു.




