കടുത്ത നടപടി വേണമെന്നാണ് കെ സി പക്ഷത്തിന്‍റെ അഭിപ്രായം. എന്നാല്‍, വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് വി ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി- എംഎസ്‍സി ഡീലിൽ കോണ്‍ഗ്രസിൽ കടുത്ത എതിര്‍പ്പ്. അദാനി ഗ്രൂപ്പിന്‍റെ തന്നിഷ്ടപ്രകാരമുള്ള നീക്കത്തിന് യുഡിഎഫ് സര്‍ക്കാര്‍ നിന്ന് കൊടുക്കരുതെന്നാണ് കെസി പക്ഷത്തിന്‍റെ അഭിപ്രായം. അതേസമയം, ഓഹരി കൈമാറ്റ നീക്കം സര്‍ക്കാരിനെ അറിയിക്കാത്തതിൽ പ്രതിപക്ഷത്തിന് മുമ്പേ എതിര്‍പ്പ് അറിയിച്ചത് മുഖ്യമന്ത്രിയാണെന്നാണ് വിഡി പക്ഷത്തിന്‍റെ വാദം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ സൂപ്പര്‍ പവറാകാമെന്ന കരുതേണ്ടെന്ന കെസി വേണുഗോപാലിന്‍റെ മുന്നറിയിപ്പ് അദാനി ഗ്രൂപ്പിനാണ്. പക്ഷേ കോണ്‍ഗ്രസ് സര്‍ക്കാരിനെ അദാനി ഗ്രൂപ്പിന്‍റെ കയ്യിലാക്കാൻ അനുവദിക്കില്ലെന്ന സന്ദേശവുമുണ്ട്. ദേശീയ തലത്തിൽ അദാനിക്കെതിരെ രാഹുൽ ഗാന്ധി പോരടിക്കുകയാണ്. ഇതിനിടെ പാര്‍ട്ടി നേതൃത്വം നൽകുന്ന കേരളത്തിലെ സര്‍ക്കാര്‍ അദാനി ആശിക്കും പോലെ അൽപം പോലും നീങ്ങുന്നത് അനുവദിക്കാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വിഴിഞ്ഞം തുറമുഖം അദാനിക്ക് കൈമാറുന്നതിനെ ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തേ കോണ്‍ഗ്രസ് ഹൈക്കമാൻഡ് അനുകൂലമായിരുന്നില്ല. വീര്യം കുറഞ്ഞ മദ്യം, കരിമണൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം എന്നിവയ്ക്ക് പിന്നാലെ അദാനി എംഎസ്‍സി ഓഹരി കൈമാറ്റ നീക്കവും കോണ്‍ഗ്രസിൽ എതിര്‍പ്പിന് കാരണമാവുകയാണ്.
49 ശതമാനം ഓഹരി എംഎസ്‍സിക്ക് കൈമാറാൻ പ്രാഥമിക കരാറുണ്ടാക്കിയെന്ന അദാനി സെബിയെ അറിയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി. അനൗദ്യോഗികമായി സര്‍ക്കാരിന് അറിയിച്ചിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. തുടക്കം മുതൽ സര്‍ക്കാരിനെ അറിയിക്കാതെ നീങ്ങിയതിനെതിരെ അതിശക്തമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തതെന്ന് വിഡി പക്ഷം വാദിക്കുന്നു. അനുമതിക്ക് ഉപാധികൾ വെച്ചു. ഒരു കമ്പനിയുടെ കുത്തക അനുവദിക്കില്ല, ദേശീയ സുരക്ഷ ഉറപ്പാക്കും തുടങ്ങി 5 കാര്യങ്ങള്‍ ഉറപ്പാക്കിയേ അനുമതി നൽകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നുവെന്ന് വിശദീകരിക്കുന്നു. സര്‍ക്കാരിനെ അറിയിക്കാത്ത അതൃപ്തി മുഖ്യമന്ത്രി അദാനി ഗ്രൂപ്പിന് അറിയിച്ചു. എന്നാൽ അടുത്ത ഘട്ടത്തിന് പണം കണ്ടെത്താൻ കൂടി ലക്ഷ്യമിട്ട് അദാനി നടത്തുന്ന ഓഹരി കൈമാറ്റത്തെ തടയുമെന്ന സൂചന ഇപ്പോള്‍ നൽകുന്നില്ല.
സർക്കാർ നിയമോപദേശം തേടും
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

