മുസ്ലിം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് ഭയന്ന് രഹസ്യമായി സ്വകാര്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു

കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്തെത്തി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. മുസ്ലിം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് ഭയന്ന് രഹസ്യമായി സ്വകാര്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിട്ടുണ്ട്. വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ്, പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

സ്വകാര്യ ആശുപത്രി റിപ്പോർട്ട്‌ ഹാജരാക്കി ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ആർസിസിയിലെ ഡോക്ടർമാരെ ഉപയോഗിച്ച് ആരോഗ്യ സ്ഥിതി പരിശോധിക്കാൻ നടപടി വേണം. ജാമ്യം റദ്ദാക്കാൻ ഉടൻ നടപടി വേണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങൾ. കളമശ്ശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പം തുടരുകയാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ലീഗ് എതിർപ്പ് അറിയിച്ചതോടെ ചർച്ചകൾ വഴിമുട്ടി. മത്സര രംഗത്ത് നിന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിർത്തേണ്ടി വന്നാൽ, ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ് ഷായുടെ പേരും ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

മണ്ഡലത്തിലെ എല്ലാ പൊതുപരിപാടികളിലും സജീവമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. ഇദ്ദേഹം സ്ഥാനാർത്ഥിയായാൽ പാലാരിവട്ടം പാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകും. മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ഇത് ബാധിക്കുമെന്നാണ് മുന്നണിയിലെ ആശങ്ക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ മുസ്ലീം ലീഗിന്‍റെ മോശം പ്രകടനം കൂടി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞ് മാറി നിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്..