വി.പി.ജോയിയെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
1987-ബാച്ച് ഐഎഎസ് ഓഫീസറായ വി.പി.ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി വി.പി.ജോയ് ഐഎഎസിനെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിന് പിന്നാലെ മാര്‍ച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ വി.പി. ജോയ് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.
1987-ബാച്ച് ഐഎഎസ് ഓഫീസറായ വി.പി.ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷത്തെ സര്‍വ്വീസ് ബാക്കിയുള്ള വിപി ജോയിക്ക് 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കാം. നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ വിപി ജോയി പ്രൊവിഡൻ ഫണ്ട് കമ്മീഷണര്‍ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. നിലവിൽ കേരള കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഓഫീസറാണ് അദ്ദേഹം. ജോയ് വാഴയിൽ എന്ന പേരിൽ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരള സര്‍വ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സിൽ ബിടെക് നേടി ജോയി 1987-ലാണ് ഐഎഎസ് നേടിയത്. സാമൂഹ്യക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി,കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്ടര്‍ ജനറൽ, പ്രൊവിഡൻ ഫണ്ട് കമ്മീഷണര്‍ എന്നീ പദവികൾ വഹിച്ച ജോയി. കേരള കേഡറിലായിരുന്ന സമയത്ത് ധനകാര്യം, നികുതി, വനം, ഭവനനിര്‍മ്മാണം, തൊഴിൽ, ഗതാഗതം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും. കെഎസ്ഇബി ചെയര്‍മാൻ, സഹകരണ രജിസ്ട്രാര്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.