അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി വി.എസ് ശിവകുമാർ അവകാശവാദം കടുപ്പിച്ചു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും സീറ്റ് കിട്ടിയേ തീരൂ എന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം: കോൺഗ്രസിൽ തിരുവനന്തപുരം സീറ്റിനായി പിടിവലി. തിരുവനന്തപുരം സെൻട്രലിൽ അവകാശവാദവുമായി വിഎസ് ശിവകുമാർ രംഗത്തെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ശിവകുമാർ സീറ്റ് ആവശ്യം കടുപ്പിക്കുന്നത്. നാളുകളായി മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണെന്ന് ശിവകുമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിനായി തുടക്കത്തിൽതന്നെ പിടിവലി തുടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ശിവകുമാർ. സീറ്റ് കിട്ടിയേ തീരുവെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചത്.
മറ്റെവിടെ താൻ മത്സരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. പാറശാല മണ്ഡലത്തിൽ ശിവകുമാറിനെ നേതൃത്വം പരിഗണിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു. തിരുവനന്തപുരം സെൻട്രലിൽ കെ. മുരളീധരനെ ഇറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. സിറ്റിങ് എംഎൽഎ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിൽ എൽഡിഎഫ് ആരെ തീരുമാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോൺഗ്രസിന്റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശിവകുമാർ തള്ളി. സിപിഎമ്മിന്റെ സൈബർ വിഭാഗമാണ് ഇത്തരത്തിലൊരു ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

