Asianet News MalayalamAsianet News Malayalam

ഖുര്‍ ആന്‍ കയ്യില്‍ പിടിച്ച ജലീലിന്‍റെ ചിത്രം; വിമര്‍ശനവുമായി വിടി ബല്‍റാം

ഖുര്‍ ആന്‍  കയ്യില്‍ പിടിച്ചിരിക്കുന്ന കെടി ജലീലിന്‍റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. 

Vt balram against kt jaleen in facebook
Author
Kerala, First Published Mar 11, 2019, 11:09 AM IST

തിരുവനന്തപുരം: ഖുര്‍ ആന്‍  കയ്യില്‍ പിടിച്ചിരിക്കുന്ന കെടി ജലീലിന്‍റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എംഎല്‍എ എഴുതിയ കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണെന്ന്  വിടി ബല്‍റാം ചോദിച്ചു. 

ഇതേസമയം തന്നെ ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകില് എന്നും ബല്‍റാം ചോദിച്ചു. 

ബല്‍റാമിന്‍റെ കുറിപ്പിങ്ങനെ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സിപിഎം സർക്കാരിലെ മന്ത്രിയായ കെ.ടി ജലീലിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. പോസ്റ്റിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അവിടെ നിൽക്കട്ടെ, അതിൽപ്പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുറാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകില്?

കെടി ജലീലിന്‍റെ കുറിപ്പ്

മലപ്പുറത്ത് പുലർന്ന 
കാവ്യനീതി

ചിലതൊക്കെ നടക്കുമെന്ന് പ്രതീതി ജനിപ്പിച്ചെങ്കിലും ലീഗിന്റെ സ്ഥാനാർത്ഥി നിർണയം പതിവുപോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പര്യവസാനിച്ചിരിക്കുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാലം. അഹമ്മദ് സാഹിബിന്റെ സ്ഥാനാർത്ഥിത്വം തുലാസിൽ തൂങ്ങുകയാണ്. പ്രായാധിക്യം പറഞ്ഞ് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിനെ മൽസരിപ്പിക്കാതിരിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത് കുഞ്ഞാലിക്കുട്ടി. 

സ്ഥംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി മന്ത്രിയായി കുഞ്ഞാപ്പ വിലസുന്ന കാലം. ലീഗിന്റെ സംഘടനാ സംവിധാനം മുഴുവൻ അദ്ദേഹത്തിന്റെ കൈപ്പിടിയിൽ. മലപ്പുറം മണ്ഡലത്തിലെ മുഴുവൻ മണ്ഡലം പഞ്ചായത്ത് ലീഗ് ഭാരവാഹികളെയും പാണക്കാട്ടേക്കയച്ച് അഹമ്മദ് സാഹിബിനെ മാറ്റി നിർത്തണമെന്ന് കട്ടായം പറയിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ കുറച്ചു സമയത്തേക്കെങ്കിലും ആശയക്കുഴപ്പത്തിലായ മണിക്കൂറുകൾ. രണ്ടും കൽപിച്ച് പി.വി. അബ്ദുൽ വഹാബ് രംഗത്തെത്തി. അഹമ്മദ് സാഹിബിനെ മത്സരിപ്പിച്ചില്ലെങ്കിൽ വയനാട്ടിൽ ഇടതു സ്വതന്ത്രനാകുമെന്ന ഭീഷണി അവസാനം ഫലം കണ്ടു. ഹൈദരലി തങ്ങൾ ആഗ്രഹിച്ചത് തർക്കവിതർക്കങ്ങൾക്കൊടുവിൽ നടപ്പിലായി. 

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഇ. അഹമ്മദ് വിജയിച്ചു പാർലമെന്റിലെത്തി. ഇതിന്റെ പക വഹാബിനോട് കുഞ്ഞാലിക്കുട്ടി തീർത്തത് അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർത്ഥി ആക്കാതിരിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റിയാണ്. തങ്ങൻമാരുടെ പാറപോലെയുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു. വഹാബ് രാജ്യസഭയിലേക്ക് പോയപ്പോൾ പരാജയത്തിന്റെ കൈപ്പുരസം ആവോളം അനുഭവിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. കുറ്റിപ്പുറത്തെ തോൽവിക്ക് ശേഷമുള്ള രണ്ടാമത്തെ തോൽവി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അദ്ദേഹത്തിന്. 

കർമ്മനിരതനായിരിക്കെ പാർലമെന്റിന്റെ അകത്തളത്തിൽ തളർന്ന് വീണ് അഹമ്മദ് സാഹിബിന്റെ വീര ചരമം എല്ലാവരേയും ഞെട്ടിച്ചു. ഏതെങ്കിലും കല്യാണ വീട്ടിൽ വെച്ചോ ഗൾഫ് രാജ്യത്ത് വെച്ചോ ആയിരുന്നില്ല ആ ധീരന്റെ മരണമെന്നത് ഇപ്പോൾ ഓർക്കുമ്പോൾ ലീഗിന് നൽകുന്ന സമാശ്വാസം ചെറുതാവില്ല.

കേവല MLA യായി നിയമസഭയിൽ ഒതുങ്ങാൻ പ്രയാസപ്പെട്ട കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിൽ സമുദായത്തിന്റെ സെന്റർ ഫോർവേഡ് കളിക്കാൻ ലീഗ് ഡൽഹിയിലേക്ക് അയക്കാൻ തീരുമാനിച്ചത് പാർലമെന്റിലെ അഹമ്മദ് സാഹിബിന്റെ വിടവ് നികത്താനാണ്. 100% ഹാജരുണ്ടായിരുന്ന ലീഗിന്റെ മുൻകാല എം.പിമാരുടെ റെക്കോർഡുകൾക്കിടയിൽ വെറും 42 ശതമാനത്തിന്റെ ഹാജർ നിലയും മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാൻ സഭയിലില്ലാതിരുന്ന സാഹചര്യവും ന്യൂനപക്ഷ രാഷ്ടീയ ഭൂമികയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. എന്തും സമുദായം പൊറുക്കും. സാമുദായിക പ്രശ്നങ്ങളോടുള്ള കൂറില്ലായ്മ ഒരിക്കലും മുസ്ലിം സമൂഹം മാപ്പാക്കി കൊടുക്കില്ല. കുഞ്ഞാലിക്കുട്ടിക്ക് ലീഗദ്ധ്യക്ഷൻ ഷോക്കോസ് നോട്ടീസ് നൽകി. മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ ഇതുവരെയും കാണാത്ത കാഴ്ചകൾക്ക് കേരളം സാക്ഷിയായി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് കണ്ടത് ഒരു കാവ്യനീതിയുടെ പുലർച്ചയാണ്. പണ്ട് അഹമ്മദ് സാഹിബിനെ പാരവെക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ച അതേ ആളുകൾ ഇത്തവണ കുഞ്ഞാപ്പ പൊന്നാനിയിൽ മൽസരിക്കട്ടേ എന്ന് തങ്ങളോട് നേരിട്ട് പറഞ്ഞു. കുറ്റിപ്പുറം ഉൾകൊള്ളുന്ന പൊന്നാനിയിലേക്ക് ജീവനോടെ താനില്ലെന്ന് മലപ്പുറത്തെ പുലിക്കുട്ടി വെട്ടിത്തുറന്ന് നേതൃയോഗത്തെ അറിയിച്ചു. ഉത്തരവാദിത്വ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ കുഞ്ഞാലിക്കുട്ടിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് വേണമെന്ന അഭിപ്രായമായിരുന്നു ലീഗിലെ ബഹുഭൂരിഭാഗം നേതാക്കൾക്കും അണികൾക്കും. അവസാനം കാരാതോട് വഴി മലപ്പുറത്തേക്ക് പോകുന്ന സർവരുടേയും കയ്യും കാലും പിടിച്ചാണ് കുഞ്ഞാപ്പ മലപ്പുറത്ത് സീറ്റൊപ്പിച്ചെടുത്തത് എന്നാണ് നേതാക്കളുടെ അടക്കം പറച്ചിൽ. 

കഴിഞ്ഞ തവണ ഇ.അഹമ്മദിനെ ഒഴിവാക്കാൻ ആരെയൊക്കെ കൂട്ടുപിടിച്ചുവോ അവരെയൊക്കെ ഇത്തവണ പാണക്കാട്ടെത്തിച്ച് തലയെണ്ണിച്ചത് താൻ മുടിചൂടാമന്നനെന്ന് കരുതിയ പാർട്ടിയിൽ തനിക്ക് ഇഷ്ടപ്പെട്ട ലോകസഭാ സീറ്റിനു വേണ്ടിയാണെന്നത് ഏറെ കൗതുകകരമാണ്. ലീഗ് ആഭ്യന്തര രാഷ്ട്രീയത്തിലെ തന്റെ പുതിയ എതിരാളി പി.വി. വഹാബിന്റെ സഹായവും അന്തിമഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിക്ക് തേടേണ്ടി വന്നത് അഹമ്മദ് സാഹിബിനോട് ചെയ്ത അപരാധത്തിന് കുഞ്ഞാപ്പക്ക് ഭൂമിലോകത്ത് കിട്ടിയ ഏറ്റവും വലിയ ശിക്ഷയായേ എം.സി. വടകരയെപ്പോലുള്ള ലീഗ് ചരിത്രകാരൻമാർ അടയാളപ്പെടുത്തുകയുള്ളൂ. ഈ ഗിമ്മിക്കുകളെല്ലാം കണ്ട് അഹമ്മദ് സാഹിബിന്റെ ആത്മാവ് സ്വർഗ്ഗ ലോകത്തിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും.

Follow Us:
Download App:
  • android
  • ios