പ്രിവന്‍റീവ് ഡിറ്റൻഷൻ എന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു എകെജിയുടെ വാദം

പാലക്കാട്: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. എ കെ ജി നടത്തിയ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബല്‍റാം വിമര്‍ശിച്ചിട്ടുള്ളത്. പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെയായിരുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിവന്‍റീവ് ഡിറ്റൻഷൻ എന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു എകെജിയുടെ വാദം. ഇന്നും ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസും തമ്മിലുള്ള കേസെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

ആ എ കെ ഗോപാലന്‍റെ പിന്തുടർച്ച അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി തൃത്താലയിൽ ഒരു പരിപാടിക്ക് വരുന്നതിന്‍റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. പുലർച്ചെ ആറ് മണിക്ക് മുമ്പാണ് നിരവധി പൊലീസുകാർ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുത്തിയത്.

പൊലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ രണ്ട് സ്ഥലങ്ങളിൽ കേരളത്തിലെ നമ്പർ വൺ ഭീരുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചുവെന്നും ബല്‍റാം പറഞ്ഞു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂർണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

എ കെ ഗോപാലന്‍റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാരെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കരുതൽ തടങ്കൽ; നിയമ നടപടിക്ക് കോൺഗ്രസ്