പ്രചാരണം നിര്‍ത്തി ശ്രീമതി ടീച്ചർ ചെർപ്പുളശ്ശേരിയിൽ എത്തണമെന്ന് വി ടി ബല്‍റാം
സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ടെന്നും കുറിച്ചാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്
തൃത്താല: സിപിഎം പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്നുള്ള യുവതിയുടെ പരാതി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വി ടി ബല്‍റാം എംഎല്‍എ. മന്ത്രി എ കെ ബാലനെയും കൂട്ടി കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ലെെംഗിക പീഡന പരാതി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നു. ഇതിലെ അന്വേഷണത്തിനായി പാര്‍ട്ടി മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് നിയോഗിച്ചത്.
തുടര്‍ന്ന് പരാതി അന്വേഷിച്ച കമ്മീഷന്‍ ശശിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചെങ്കിലും വ്യാപക വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നത്. 2107 ഡിസംബറിൽ സിപിഎം മണ്ണാർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പി കെ ശശി മോശമായി സംസാരിച്ചു, പെരുമാറി എന്നതായിരുന്നു യുവതിയുടെ പരാതി.
മണ്ണാർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് ശശി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി അന്വേഷണ കമ്മീഷന്‍ തള്ളിയിരുന്നു. ഈ വിഷയം ചേര്‍ത്താണ് ഇപ്പോള്‍ വി ടി ബല്‍റാം വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ടെന്നും കുറിച്ചാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
പാലക്കാട് ചെർപ്പുളശേറി സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിൻമേൽ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.