കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര നടത്തുന്നത്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.

പാലക്കാട്: വാളയാർ സമരം അടുത്ത ഘട്ടത്തിലേക്ക്. പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു. കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. മക്കൾക്കും സ്ത്രീകൾക്കും സുരക്ഷയില്ലെങ്കിൽ എന്തിന് ഭരണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിച്ചു. ഇനി ഒരു പൊലീസുകാരനും കേസ് അട്ടിമറിക്കാൻ ധൈര്യം കാണിക്കരുത്. സിപിഎമ്മിനെ തോൽപ്പിക്കാനല്ല, ഇനി ഒരു അമ്മക്കും ഈ അവസ്ഥ വരാതിരിക്കാനാണ് സമരമെന്ന് പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാളയാർ നീതി സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് നീതിയാത്ര. സി ആർ നീലകണ്ഠൻ, വിളയോടി വേണുഗോപാൽ അടക്കമുള് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ജാഥയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്തുള്ള അമ്മയുടെ പ്രതിഷേധം വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്.

വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.