വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയുടെ ജാമ്യ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കികൊണ്ടുള്ള ഉത്തരവിൽ വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു

കൊച്ചി:വാളയാർ ആൾക്കൂട്ട കൊലപാത കേസിലെ എട്ട് പ്രതികളുടെ ജാമ്യവും ഹൈക്കോടതി റദ്ദാക്കി. ഇരയുടെ ആശ്രിതരെ കേൾക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിലയിരുത്തി. ജഡ്ജിയുടെ നടപടി യാന്ത്രികമാണെന്നും പ്രതികൾ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.വാളയാ‍ർ അട്ടപ്പള്ളത്ത് ഡിസംബർ 17 നായിരുന്നു ‍ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോഷ്ടാവ് എന്നാരോപിച്ചാണ് അതിക്രൂരമായി ആക്രമിച്ചത്. മർദ്ദനത്തിൽ ചോര ഛർദ്ദിച്ച് മണിക്കൂറുകളോളം തെരുവിൽ കിടന്ന രാം നാരായണനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മർദ്ദനത്തിൽ പങ്കാളികളായ എട്ട് പേരെ പൊലീസ് പിടികൂടിയത്.സംഭവത്തിൽ 20 പേരെ പ്രതിയാക്കി

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി പ്രതികൾക്ക് ജാമ്യം അനുവജദിച്ചത്. എന്നാൽ വിചാരണ കോടതി നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.കേസിൽ ജാമ്യ ഹ‍ർജിയിൽ വാദം നടത്തുമ്പോൾ ഇരയുടെ ആശ്രിതർക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണം. എന്നാൽ,അത്തരം നിയമപരമായ നടപടികൾ പാലിക്കുന്നതിൽ വിചാരണ കോടതിയ്ക്ക് വീഴ്ച പറ്റി. കേസിൽ ഉൾപ്പെട്ടവർ ചില സ്ഥിരം കുറ്റവാളികളാണ്. മാത്രമല്ല,അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദവും ഹൈക്കോടതി അംഗീകരിച്ചു. മൂന്നു ദിവസത്തിനകം പ്രതികൾ കീഴടങ്ങണമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ നിർദ്ദേശിച്ചു. പ്രതികൾ പുതിയ ജാമ്യ ഹ‍ജി നൽകിയാൽ എതിർ ഭാഗത്തിന് നോട്ടീസ് നൽകി അവരുടെ ഭാഗം കേട്ട് തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.