വാളയാർ: ഹൈക്കോടതി വിധി സമരത്തിന്റെ വിജയമെന്ന് സമരസമിതി
പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി എന്നത് തന്നെ സർക്കാർ കള്ളക്കളി തുറന്നു കാട്ടുന്നു.
പാലക്കാട്: വാളയാർ കേസ് എത്രയും വേഗം ഏറ്റെടുത്ത് സിബിഐ അന്വേഷണം തുടങ്ങണമെന്ന കേരളാ ഹൈക്കോടതി വിധി സമരത്തിന്റെ വിജയമെന്ന് വാളയാർ സമരസമിതി. കേസിൽ സർക്കാർ ഗൂഢാലോചന തുറന്നു കാട്ടുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി എന്നത് തന്നെ സർക്കാർ കള്ളക്കളി തുറന്നു കാട്ടുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഇടപെടൽ ആവശ്യമെന്ന് ഹർജിക്കാരിക്ക് തോന്നുന്നുവെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നുള്ള കോടതി വിധി നിർണായകമാണെന്നും സമരസമിതി അഭിപ്രായപ്പെട്ടു.
വാളയാർ കേസിൽ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സിബിഐയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിനാവശ്യമായ രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനും സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. കേസ് സിബിഐയ്ക്ക് കൈമാറിയ സർക്കാർ വിജ്ഞാപനത്തിലെ അപകാതകൾ ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുണിന്‍റെ ഉത്തവ്. കേസ് തുടക്കത്തിൽ അന്വഷിച്ച പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് നേരത്തെ ഡിവിഷൻ ബഞ്ച് ഉത്തരവിലുണ്ടെന്നും ഈ സാഹചര്യത്തിൽ സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തൽ.