ഇയാളുടെ മുകളിലേക്ക് മതിൽ വീഴുകയും കാൽ അതിനകത്ത് കുടുങ്ങി പോയതുമാണെന്ന് തൊഴിലാളികൾ പറയുന്നു. 

കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു നി‍ർമ്മാണ തൊഴിലാളി മരിച്ചു. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേ‍ർ മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതിലൊരാളെ അഗ്നിരക്ഷാസേന പ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കാല് കുടുങ്ങിയ ആളേയും കോൺ​ക്രീറ്റ് പൊളിച്ച് രക്ഷാപ്രവ‍ർത്തകർ പുറത്തെടുത്തു. ഇതിനിടയിലാണ് മൂന്നാമതൊരാൾ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ഇയാളേയും അ​ഗ്നിരക്ഷാ സേനാ പ്രവ‍ർത്തകർ പിന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അപകടത്തിൽപ്പെട്ട മൂന്ന് പേരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ധനപാലൻ എന്ന തൊഴിലാളിയാണ് മരിച്ചത്. ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവ‍ർക്കാണ് പരിക്കേറ്റത്. മൂവരും ആന്ധ്ര ചിറ്റൂർ സ്വദേശികളാണ്. കൊച്ചി ന​ഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാ​ഗമായിട്ടുള്ള ഓട നിർമ്മാണത്തിൽ ഏ‍ർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതിൽ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.