കൊച്ചിയിലെ വെള്ളക്കെട്ടുകൾക്ക് കാരണം നഗരസഭയുടെ പണിതീരാ പദ്ധതികൾ മാത്രമല്ല, ഈ ദൃശ്യങ്ങൾ കൂടി കാണണം
പാലാരിവട്ടത്തെ സിവിൽ ലൈൻ റോഡിലെ കാനയുടെ നാല് സ്ലാബുകൾ മാറ്റി വൃത്തിയാക്കിയപ്പോൾ കിട്ടിയത് ഒരു പെട്ടി ഓട്ടോയിൽ കൊള്ളാവുന്നത്രയും പ്ലാസ്റ്റിക് കുപ്പികളായിരുന്നു.
കൊച്ചി: ചെറിയ മഴ പെയ്താൽ പോലും കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുന്നതിന് കാരണം നഗരസഭയുടെ പണിതീരാ പദ്ധതികൾ മാത്രമല്ല. വെള്ളക്കെട്ടിന് ഒരു കാരണം അടഞ്ഞ തോടുകളും കാനകളുമാണ്. പക്ഷേ അതിന് കാരണം കാലാകാലങ്ങളിൽ കാനയിൽ നിന്ന് മാറ്റാത്ത മണലും ചെളിയും മാത്രമല്ല. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങളാണ്.
പാലാരിവട്ടത്തെ സിവിൽ ലൈൻ റോഡിലെ കാനയുടെ നാല് സ്ലാബുകൾ മാറ്റി വൃത്തിയാക്കിയപ്പോൾ കിട്ടിയത് ഒരു പെട്ടി ഓട്ടോയിൽ കൊള്ളാവുന്നത്രയും പ്ലാസ്റ്റിക് കുപ്പികളായിരുന്നു. പള്ളുരുത്തി പെരുമ്പടപ്പിലെ കാന വൃത്തിയാക്കിയപ്പോളും സമാനമായിരുന്നു അവസ്ഥ. ഉപയോഗ ശേഷം കാനയിലേക്കും റോഡരികിലേക്കും വലിച്ചെറിഞ്ഞ കുപ്പികളാണ് കാനയിൽ നിന്നും പുറത്തെടുത്തതത്രയും.
നഗരത്തിലെത്തുന്നവർ മാലിന്യം റോഡിലും കാനകളിലും വലിച്ചെറിയുന്നുവെന്നാണ് നാട്ടുകാരുടെ വാദം. ഏഴ് ലക്ഷത്തിലധികം പേർ താമസിക്കുന്ന നഗരം ദിനംപ്രതി പുറം തള്ളുന്നത് കുറഞ്ഞത് 300ടൺ മാലിന്യമാണ്. മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ജനങ്ങൾക്കും വേണം എങ്കിലേ കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ.