കളക്ട്രേറ്റ് വളപ്പിലെ ചന്ദന മരം മോഷണം: പ്രതികളെ തിരിച്ചറിഞ്ഞു
മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിലും ഇവർ പ്രതികളാണ്. ഈ കേസിൽ പിടിയിലായ പ്രതികൾ മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കൽപ്പറ്റ: വയനാട് കളക്ട്രേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പൊലീസ് അറിയിച്ചു. കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിലും ഇവർ പ്രതികളാണ്. ഈ കേസിൽ പിടിയിലായ പ്രതികൾ മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ജില്ല കളക്ടറുടെ ചേമ്പർ സ്ഥിതി ചെയ്യുന്ന മെയിൻ ബ്ലോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദന മരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെൻറിമീറ്റർ വീതിയുള്ള ചന്ദന മരമാണ് മുറിച്ചത്. സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നത്. ദിവസങ്ങളേറെയായിട്ടും സംഭവത്തിൽ പ്രതികളെ പിടികൂടാനാകത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ചന്ദന മര മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് നേരത്തെ അന്വേഷണം മുന്നോട്ടുപോയത്. 12 പേരെ ചോദ്യം ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. പിടിയിലായ പ്രതികൾക്ക് മരം മാഫിയ സംഘത്തിന്‍റെ പിന്തുണയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona