വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണം സെപ്റ്റംബർ ഒന്നിന് തുടങ്ങാൻ മുസ്ലിം ലീഗ്.

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണം സെപ്റ്റംബർ ഒന്നിന് തുടങ്ങാൻ മുസ്ലിം ലീഗ്. ഒന്നാം തീയതി മുസ്ലിം ലീഗിന്‍റെ സംസ്ഥാന നേതാക്കൾ വയനാട്ടിൽ എത്തും. പാണക്കാട് തങ്ങൾ നൽകിയ വാക്ക് പാലിക്കുമെന്ന് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ലീഗിൻ്റേത് പ്ലാന്റേഷൻ ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കുന്നതിൽ നിലപാട് തേടി ലാൻഡ് ബോർഡ് സോണൽ ഓഫീസ് ഉന്നത സമിതിയിൽ നിലപാട് തേടിയിരിക്കേയാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

ഒറ്റ രാത്രികൊണ്ട് നാനൂറിലധികം വീടുകളെയും അത്രത്തോളം തന്നെ മനുഷ്യരെയും തുടച്ചുനീക്കിയ അത്യസാധാരണമായ ദുരന്തം. കേരളം അന്നോളം കണ്ടിട്ടില്ലാത്ത ദുരന്ത കാഴ്ചകളിൽ നടുങ്ങി നിന്ന ഒരു നാടിനെ കൈപിടിച്ച് കയറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരും ഒരുമിക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. ആ ദുരന്തത്തിന്റെ ഒന്നാം വാർഷികമാകുമ്പോൾ സർക്കാർ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമ്മാണം കൽപ്പറ്റയിലെ എസ്റ്റേറ്റിൽ പുരോഗമിക്കുകയാണ്. ഇതിനോടകം ദുരന്തബാധിതരായ ഇരുപതോളം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിയുകയും ചെയ്തു. എന്നാൽ സ്വന്തം നിലയിൽ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ, യുവജന സംഘടനകളുടെ പ്രഖ്യാപനം എത്രകണ്ട് യാഥാർത്ഥ്യമായി എന്ന ചോദ്യം ഉയർന്നിരുന്നു.

ദുരന്തബാധിതര്‍ക്ക് 25 വീടുകള്‍ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചപ്പോള്‍ 30 വീടുകള്‍ നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 100 വീതം വീടുകള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രഖ്യാപിച്ചു. സർക്കാർ ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിക്കുകയും സംഘടനകൾ സമാഹരിച്ച് തുക സർക്കാരിന് കൈമാറി ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമാകാം എന്നും അറിയിച്ചതോടെ 100 വീടുകൾ നിർമ്മിക്കാൻ ആവശ്യമായ 20 കോടി രൂപ നൽകി ഡിവൈഎഫ്ഐ സർക്കാരിനൊപ്പം നിന്നു.