രാഹുൽ ഗാന്ധി എം പിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധി ഫോട്ടോ തകർത്ത സംഭവം വി.ജോയ് എം എൽ എ ആണ് സഭയിൽ സബ്മിഷൻ ആയി ഉന്നയിച്ചത്
തിരുവനന്തപുരം : വയനാട് എം പി രാഹുൽഗാന്ധിയുടെ കൽപറ്റ ഓഫിസിൽ എസ് എഫ് ഐ ആക്രമണവുമായി ബന്ധപ്പെട്ട് മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകർത്തത് എസ് എഫ് ഐ അല്ലെന്ന് പൊലീസ് റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി.എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം ഉണ്ടായ ശേഷം അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കി വയനാട് എസ് പി നൽകിയ റിപ്പോർട്ട് ആണ് മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി നൽകിയത്.
പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി അനുസരിച്ച് 3.59ന് , എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. പൊലീസ് ഫോട്ടോ ഗ്രാഫർ 4.0ന് എടുത്ത ഫോട്ടോ ഇത് വ്യക്തമാക്കുന്നുണ്ട്. എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയശേഷം അവിടേക്ക് കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകരെത്തിയിരുന്നു. അതിനുശേഷം 4.29ന് വീണ്ടും അതേ മുറിയിലെത്തുമ്പോൾ ഗാന്ധി ചിത്രം നിലത്ത് കിടക്കുന്നത് കണ്ട് ഫോട്ടോഗ്രാഫർ ആ ഫോട്ടോയും എടുത്തു. ആ സമയം ചിത്രം കമഴ്ന്ന നിലയിലാണ്. ചില ദൃശ്യങ്ങളും ഇത് സാധൂകരിക്കുന്നുണ്ടെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
രാഹുൽ ഗാന്ധി എം പിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധി ഫോട്ടോ തകർത്ത സംഭവം വി.ജോയ് എം എൽ എ ആണ് സഭയിൽ സബ്മിഷൻ ആയി ഉന്നയിച്ചത്. അതേസമയം കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് റിപ്പോർട്ട് സഭയിൽ വായിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധത്തിനൊന്നും മുതിർന്നില്ലെന്നതും ശ്രദ്ധേയമായി.
വി ജോയ് എം എൽ എയുടെ സബ്മിഷനിൽ മുഖ്യമന്ത്രിയുടെ മറുപടി
ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നു - മുഖ്യമന്ത്രി
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.
ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസിന്‍റെ അന്വേഷണത്തില്‍ 24.6.2022 ന് വൈകുന്നേരം 3.54 ഓടെ എം.പി.യുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കിയിരുന്നു.അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാന ത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്.തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
