സ്ഥലത്ത് അടർന്നുവീണ പുലിയുടെ നഖവും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി
കൽപ്പറ്റ: വയനാട് ജനവാസ മേഖലയിൽ കടുവയും പുലിയും ഏറ്റുമുട്ടി. കൽപ്പറ്റ പെരുന്തട്ടയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കേയാണ് വന്യജീവി സംഘർഷം ഉണ്ടായത്. സ്ഥലത്ത് അടർന്നുവീണ പുലിയുടെ നഖവും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി നാട്ടുകാർ പറഞ്ഞു.
പ്രദേശത്ത് നിന്ന് ഇന്നലെ പുലി വീടിനു മുൻപിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കണ്ണംചാത്ത് വിജേഷിന്റെ വീടിന് സമീപമായാണ് പുലി എത്തിയത്. പുലർച്ചെ വീടിന് മുന്നിലൂടെ പുലി കടന്നുപോയിരുന്നു. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജനവാസ മേഖലകൾ വന്യ ജീവികളുടെ വിഹാര കേന്ദ്രം ആകുന്നത്തിൻ്റെ ആശങ്ക ഉണ്ടെന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
