സർവ്വ സജ്ജം ദൗത്യസംഘം, അതീവ നിർണായക നീക്കം, ഏത് നിമിഷവും കാട്ടാനക്ക് വെടിയേൽക്കും; അജീഷിൻ്റെ സംസ്കാരം 3 ന്
രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും
![wayanad wild elephant attack updates ajeesh funeral today evening asd wayanad wild elephant attack updates ajeesh funeral today evening asd](https://static-ai.asianetnews.com/images/01hp8v0pvma81tjwr4q8yqg5y6/wild-elephant-attack--1-_363x203xt.jpg)
മാനന്തവാടി: മാനന്തവാടി പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.
കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.. ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാകും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. നോർത്തൺ സി സി എഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്. ഡോ. അജേഷ് മോഹൻദാസ് ആണ് വെറ്റിനറി ടീമിനെ നയിക്കുക.
അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിൽ ആകും സംസ്കാരം. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടിൽ എത്തിച്ചത്. 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.
അതേസമയം അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചർച്ചയിൽ സർക്കാരിനായി ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ആനയെ മയക്കുവെടിവെക്കാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം