കാസർകോട് മണ്ഡലത്തിൽ കെ എം ഷാജിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും വർഗീയവാദിയെ പരാജയപ്പെടുത്തണമെന്നും മുസ്ലിം ലീഗുകാർ എന്ന പേരിലുള്ള പോസ്റ്ററുകളിൽ പറയുന്നു. ഷാജി എത്തിയാൽ ലീഗിന്റെ സിറ്റിംഗ് സീറ്റായ കാസർകോട്ടെ പോരാട്ട ചിത്രം മാറും.

കാസർകോട് : കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകൾ. കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ആവശ്യം. കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നുവെന്നാണ് പോസ്റ്ററിലെ പരാമർശം. ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങളെന്നും പോസ്റ്ററിൽ പറയുന്നു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും കാസർകോട് ഉള്ളവർ സ്ഥാനാർത്ഥിയായാൽ മതിയെന്നും പോസ്റ്ററിലുണ്ട്. മുസ്ലിം ലീഗുകാർ എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നിലവിൽ എൻ എ നെല്ലിക്കുന്ന്‌ ആണ് കാസർകോട് എം എൽ എ. കെ.എം. ഷാജി എത്തുകയാണെങ്കിൽ കാസർകോട് മണ്ഡലത്തിൽ പോരാട്ട ചിത്രം മാറും. ലീഗിന്റെ മണ്ഡലം ആണെങ്കിലും ഇത്തവണ മണ്ഡലം പിടിക്കാനാണ് എൽ ഡിഎഫ് ഇറങ്ങുന്നത്. ഇടതുമുന്നണി ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മഞ്ചേശ്വരത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കാസർകോട് മണ്ഡലത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.