വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയിട്ടില്ല, അത് കെട്ടിച്ചമച്ച വാർത്ത; നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് ഹമീദ് വാണിയമ്പലം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മതനിരപേക്ഷ നിലപാടിൽ ഒരു തരത്തിലും വെള്ളം ചേർത്തിട്ടില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി ഒരു ധാരണയുമണ്ടാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. നീക്കുപോക്ക് ചർച്ചകൾ നടത്തിയത് മുല്ലപ്പള്ളിയാണെന്ന വെൽഫെയർ പാർട്ടി അധ്യക്ഷൻ്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. എന്നാൽ ആവർത്തിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴും ഹമീദ് വാണിയമ്പലുവമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടന്നോയെന്ന ചോദ്യത്തിൽ നിന്ന് ആദ്യം മുല്ലപ്പള്ളി ഒഴിഞ്ഞു മാറി. ഒടുവിൽ അത് കെട്ടിച്ചമച്ച വാർത്തയാണെന്ന് പ്രസ്താവിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് ഹമീദ് വാണിയമ്പലം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാൽ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും എഐസിസിയുടെ നിര്‍ദ്ദേശം പാലിച്ചാണ് മുന്നോട്ട് പോയതെന്നുമാണ് മുല്ലപ്പള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്.
താൻ മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഇന്ന് വരെ മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ പലവുരു ആവർത്തിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പതിനാല് ജില്ലകളിലും പ്രചരണത്തിനെത്തിയിരുന്നെന്നും അവിടെ വച്ചെല്ലാം വെൽഫെയർ പാർട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ സമാനമായ ഉത്തരമാണ് നൽകിയിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തന്റെ മതനിരപേക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയന് പോലും സംശയമുണ്ടാകില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ ഇന്നത്തെ പ്രസ്താവന.