സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതെപ്പോള്‍; തീരുമാനം ഇന്നുണ്ടാകും
കൊവിഡ് ഭേദമായിട്ടും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ആശുപത്രി വിട്ട സാഹചര്യത്തിൽ രവീന്ദ്രന് ഇഡി ഉടൻ നോട്ടീസ് നൽകിയേക്കും. കൊവിഡാനന്തര ചികില്‍സകള്‍ക്കായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന സിഎം രവീന്ദ്രൻ ഇന്നലെയാണ് ആശുപത്രി വിട്ടത്.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ രവീന്ദ്രൻ ഹാജരാകുന്നതാണ് ഉചിതമെന്നാണ് സിപിഎം നിർദ്ദേശം. കൊവിഡ് ഭേദമായിട്ടും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്തിരുന്നു.
സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് സിഎം രവീന്ദ്രൻ ഉച്ചയോടെ ആശുപത്രി വിട്ടത്. ഫിസിയോതെറാപ്പിയും വിശ്രമവും മതിയെന്നാണ് ഡോക്ടര്‍മാകർ നൽകിയ നിർദ്ദേശം.