കല്യാണവീട്ടിൽ ഒരുമിച്ച് കണ്ട് പി വി അൻവറും ആര്യാടൻ ഷൗക്കത്തും. നിലമ്പൂരിലെ കോൺഗ്രസ് നേതാവ് എൻ എ കരീമിന്‍റെ മകന്‍റെ കല്യാണ വേദിയിലാണ് ഇരുവരും എത്തിയത്

നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിർണയം സംബന്ധിച്ച അതൃപ്തികൾക്കിടെ കല്യാണവീട്ടിൽ ഒരുമിച്ച് കണ്ട് പി വി അൻവറും ആര്യാടൻ ഷൗക്കത്തും. നിലമ്പൂരിലെ കോൺഗ്രസ് നേതാവ് എൻ എ കരീമിന്‍റെ മകന്‍റെ കല്യാണ വേദിയിലാണ് ഇരുവരും എത്തിയത്. ഒന്നിച്ചു സംസാരിക്കുകയും ഒന്നിച്ചു സദ്യയും കഴിക്കുകയും ചെയ്തു. ആര്യാടൻ വിരുദ്ധ വിഭാഗം നേതാവ് ആണ് കരീം. വി എസ് ജോയിയെ സ്ഥാനാർഥി ആക്കണം എന്നാണ് എൻ എ കരീമിന്‍റെ നിലപാട്.

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അൻവര്‍ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. അൻവറിന്‍റെ സമ്മര്‍ദ തന്ത്രത്തോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവര്‍ നൽകിയത്.

സ്ഥാനാര്‍ത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ചു. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കും. അതേസമയം, പിവി അൻവറിന്‍റേത് വിലപേശൽ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പിവി അൻവര്‍ ഉന്നയിച്ച കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യും.

ഉപാധിയില്ലാതെയുള്ള പിന്തുണ പിവി അൻവര്‍ ഉറപ്പു നൽകിയതാണെന്നാണ് നേതൃത്വം അറിയിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാൽ പിവി അൻവര്‍ മത്സരിക്കാനാണ് നീക്കം. യുഡിഎഫിനെ വെട്ടിലാക്കാനുള്ള സമ്മര്‍ദ നീക്കങ്ങളുമായാണ് പിവി അൻവര്‍ മുന്നോട്ടുേപാകുന്നത്. അതേസമയം, പിവി അൻവര്‍ അവസരം മുതലെടുക്കുകയാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണിപ്പോള്‍ പിവി അൻവര്‍ ശക്തമാക്കിയിരിക്കുന്നത്.