സി പി എമ്മിന്‍റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നാണ് മുരളീധരന്‍റെ പക്ഷം

കൊച്ചി: കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്നാട് മോഡല്‍ സഖ്യം ദേശീയതലത്തിലുമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. സി പി എമ്മിന്‍റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നാണ് മുരളീധരന്‍റെ പക്ഷം. തമിഴ്നാട് മോഡൽ നടപ്പാക്കുമ്പോൾ സ്റ്റാലിൻ ആയിരിക്കുമോ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നും വി മുരളീധരൻ കൊച്ചിയിൽ ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

'പിണറായി വഴികാട്ടി,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവ്';ആവേശമായി സ്റ്റാലിന്‍

അതേസമയം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിൻ സെമിനാറിൽ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്‍റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. 'സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവെന്നും' സ്റ്റാലിന്‍ പറഞ്ഞു. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്‍റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

കെ വി തോമസ് പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായിത്തന്നെ; നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി

അതേസമയം കെ വി തോമസ് സി പി എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കുത്തത് കോൺ​ഗ്രസ് നേതാവായി തന്നെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവച്ചത്. അദ്ദേഹത്തെ ക്ഷണിച്ചതും കോൺ​ഗ്രസ് നേതാവ് എന്ന നിലയിലാണ്. നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ചിലർ കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് പേടിപ്പിച്ചു. അദ്ദേഹം പങ്കെടുക്കില്ലെന്ന് ചിലർ പറഞ്ഞു. വരുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നും പിണറായി വിജയൻ പറഞ്ഞു.

'സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനം'; ഉപദേശിച്ചത് പിണറായി: വൈപ്പിനിൽ കണ്ട വിൽപവർ വാഴ്ത്തിയും കെ വി തോമസ്

അതേസമയം വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിനെ തിരുത്തിയുമായിരുന്നു പ്രസംഗിച്ചത്. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണ്. താനിപ്പോഴും കോൺഗ്രസുകാരനാണ്. സെമിനാറിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനാണ്. വന്നത് കോണ്‍ഗ്രസിന് കരുത്തായെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകും. രാഹുല്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ തള്ളിപ്പറയരുതെന്നും കെ വി തോമസ് പറ‍ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കെ വി തോമസ് സംസാരിച്ചു. പിണറായി കേരളത്തിന്‍റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കൊവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിനെ അനുകൂലിച്ചും കെ വി തോമസ് സംസാരിച്ചു. സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രം ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെയും ബിജെപി ഉപയോഗിക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കണം. ഇല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതെയാകുമെന്നും കെ വി തോമസ് പറഞ്ഞു.